പാലക്കുന്ന് : പാലക്കുന്ന് കഴകം നിർദ്ധന കുടുംബ പാർപ്പിട പദ്ധതിയുടെ ഭാഗമായി
ഉദുമ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉടമയും പ്രവാസിയുമായ വി.വി.ബാലൻ പണിയിച്ചു നൽകിയ സ്നേഹവീടിന്റെ ഗൃഹപ്രവേശമായിരുന്നു ഇന്നലെ. അന്തിയുറങ്ങാൻ ഇടമില്ലാത്ത അരവത്ത് കുതിരക്കോട് കണ്ടപ്പാട് കാനത്തിൽ പ്രേമലതയുടെ കുടുംബത്തിന് വേണ്ടി 'പാലക്കുന്ന് അമ്മ' എന്ന് പേരിട്ട വീടിന്റെ താക്കോൽ ബാലന്റെ അമ്മ കെ. വി. വെള്ളച്ചി പ്രേമലതയ്ക്ക് കൈമാറിയായിരുന്നു ഗൃഹപ്രവേശം.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികർ, ക്ഷേത്ര ഭരണ സമിതിയുടെയും അരവത്ത് പ്രാദേശിക സമിതിയുടെയും ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു.അർഹതയുള്ള നിർദ്ധന കുടുംബത്തിന് അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീട് നിർമ്മിച്ചു നൽകണമെന്ന ആഗ്രഹം ഭണ്ഡാര വീട്ടിലെ കൂട്ടം അടിയന്തിര ദിവസം ബാലൻ അറിയിച്ചതനുസരിച്ച് ഭരണസമിതിയുടെ കീഴിൽ പാർപ്പിടപദ്ധതിയുടെ സ്ക്രീനിംഗ് കമ്മിറ്റി കണ്ടപ്പാട് കാനത്തിലെ പ്രേമലതയുടെ പേര് നിർദ്ദേശിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 8നായിരുന്നു കുറ്റിയടി. ബാലന്റെ ഹിതമനുസരിച്ച് വീടിന്റെ പ്ലാനും നിർമ്മാണ മേൽനോട്ടവും തലശ്ശേരിയിലെ കമാലിയോ കമ്പനിയിലെ ആർക്കിടെക്റ്റും ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥിന്റെ മകനുമായ അരവിന്ദ് രാമന്റെ വക. അരവിന്ദ് റാമിന്റെ മേൽനോട്ടത്തിൽ തന്നെയായിരുന്നു നേരത്തെയും ഇതെ പദ്ധതിയിൽ പെട്ട വീടുകളുടെ നിർമ്മാണം നടന്നത്.
വി.വി.ബാലനേയും അരവിന്ദ് റാമിനെയും നിർമ്മാചുമതല പൂർണമായും ഏറ്റെടുത്ത അരവത്ത് പ്രാദേശിക സമിതിയേയും ക്ഷേത്ര ഭരണ സമിതി പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.ഏഴര മാസം കൊണ്ടാണ് പ്രേമലതയ്ക്കുള്ള സ്നേഹവീട് പൂർത്തിയാക്കിയത്.
തുടക്കമിട്ടത് മാതൃ സമിതി
പത്താം വാർഷികത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതി വിവിധ പ്രാദേശിക സമിതികളുടെ സഹകരണത്തോടെ കഴക പരിധിയിലെ ചിത്താരി ചേറ്റുകുണ്ടില ഉത്തമനും ദേളി കുന്നോറയിലെ രോഹിണിക്കും 2023ൽ വീട് നിർമ്മിച്ചു നൽകിയിരുന്നു. ശക്തി കാസർകോട് യു.എ.ഇ കമ്മിറ്റിയുടെ രണ്ടാമത്തെ സ്നേഹവീട് പാലക്കുന്ന് ഭരണ സമിതി നിർദേശിച്ച ചിത്രയുടെ കുടുംബത്തിന് വേണ്ടി പൂച്ചക്കാട് പൂർത്തിയായി വരുന്നു. ജില്ലയിലെ 25 സമുദായ ക്ഷേത്രങ്ങളിൽ നിന്ന് 38 അപേക്ഷകളാണ് വീട് നിർമ്മിച്ചു നൽകാൻ തീയ സമുദായ പ്രവാസി കൂട്ടായ്മയായ 'ശക്തി കാസർകോടിന് കഴിഞ്ഞ വർഷം ലഭിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |