തിരുവനന്തപുരം: കേരള, പശ്ചിമബംഗാൾ, ഗോവ ഗവർണർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ക്ളിഫ് ഹൗസിൽ അത്താഴ വിരുന്നിന് ക്ഷണിച്ചെന്നും അവർ പിന്മാറിയെന്നും ആരോപണം. എന്നാൽ, അത്തരമൊരു അത്താഴ വിരുന്നിനെക്കുറിച്ച് അറിയില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്നലെ എറണാകുളത്തായിരുന്നു.
തന്നെ അത്തരമൊരു വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് കൊൽക്കത്തയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതേക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കി. അതേസമയം, കേരള രാജ്ഭവൻ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഗവർണർമാരെ അത്താഴ വിരുന്നിനു ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി സി.പി.എം- ബി.ജെ.പി അന്തർധാരയാണ് തുറന്നു കാട്ടുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുമായുള്ള ബാന്ധവം ഉറപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. അതിന്റെ ഭാഗമായാണ് ഡൽഹിയിൽ നിർമ്മല സീതാരാമനും കേരള ഗവർണർക്കും ബ്രേക്ക് ഫാസ്റ്റ് നൽകിയതെന്നും പറഞ്ഞു.
ഗവർണർമാരെ അസാധാരണ വിരുന്നിന് വിളിച്ച മുഖ്യമന്ത്രി കേരളത്തിൽ ബി.ജെ.പി -സി.പി.എം അന്തർധാര ശക്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം, പ്രതിപക്ഷനേതാവ് ഇതേക്കുറിച്ച് നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കാള പെറ്റുവെന്ന് കേട്ടാൽ കയറെടുക്കുന്ന രീതി അപക്വമാണെന്നും കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |