ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്. ഇന്ത്യയിൽ 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ചാനലുകളാണിവ.
വാർത്താ ഏജൻസികളുടെ ഡോൺ,സമ ടിവി,എ.ആർ.വൈ ന്യൂസ്,ബോൽ ന്യൂസ്,റാഫ്‌താർ,ജിയോ ന്യൂസ്,സുനോ ന്യൂസ് എന്നിവയുടെയും പാക് മാദ്ധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി,അസ്മ ഷിറാസി,ഉമർ ചീമ,മുനീബ് ഫാറൂഖ് എന്നിവരുടെയും യൂട്യൂബ് ചാനലുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ജി.എൻ.എൻ,ദി പാകിസ്ഥാൻ റഫറൻസ്,സമ സ്പോർട്സ്,ഉസൈർ ക്രിക്കറ്റ്,റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകൾ. പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലും നിരോധിച്ചവയിലുണ്ട്. യൂട്യൂബ് ചാനലുകൾ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം,വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ എന്നിവ പ്രചരിപ്പിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബി.ബിസിക്കും മുന്നറിയിപ്പ്
പഹൽഗാം അക്രമണത്തെ തുടർന്നുള്ള വാർത്തകളിൽ ഇന്ത്യാ വിരുദ്ധ തലക്കെട്ട് നൽകിയ ബി.ബി.സിക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 'കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യക്കാർക്കുള്ള വിസ താത്കാലികമായി നിറുത്തിവച്ചു' എന്ന തലക്കെട്ടിലാണ് ബി.ബി.സി വാർത്ത നൽകിയത്. തലക്കെട്ട് വായിച്ചാൽ അക്രമം നടത്തിയത് ഇന്ത്യയാണെന്ന് തോന്നുമെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം വന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബി.ബി.സി ഇന്ത്യാ മേധാവി ജാക്കി മാർട്ടിനെ അതൃപ്‌തി അറിയിച്ചത്. ഭീകരരെ പിന്തുണയ്‌ക്കുന്ന പദപ്രയോഗങ്ങളിലും ഇന്ത്യ അതൃപ്‌തി രേഖപ്പെടുത്തി.
സിപ്പ്ലൈൻ ഓപ്പറേറ്ററെ
ചോദ്യം ചെയ്യുന്നു
പഹൽഗാമിൽ ഭീകരാക്രമണം നടന്ന സ്ഥലത്ത് വിനോദസഞ്ചാരികൾ കയറിയ സിപ്പ്ലൈനിന്റെ ഓപ്പറേറ്ററെ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വെടിവയ്പ് നടന്ന സമയത്തും യാത്രക്കാരുമായി സിപ്പ്ലൈൻ പ്രവർത്തിച്ചിരുന്നു. പ്രദേശ വാസിയായ ഓപ്പറേറ്റർക്ക് അക്രമണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നോ എന്നതാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. സിപ്പ്ലൈനിൽ യാത്ര ചെയ്യവെ താഴെ ഭീകരർ വെടിയുതിർക്കുന്ന വീഡിയോ ദൃശ്യങ്ങൾ നിരവധി വിനോദ സഞ്ചാരികൾ പുറത്തുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |