മുംബയ്: ദുബായിൽ പാകിസ്ഥാനി ഡിസൈനറുമൊത്ത് ഫോട്ടോയെടുത്തതിന് പിന്നാലെ കരീന കപൂറിനെതിരെ സൈബർ ആക്രമണം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടും കരീന ചിത്രമെടുത്തു എന്നതാണ് വിമർശകരെ ചൊടിപ്പിച്ചത്.
ഏപ്രിൽ 22നാണ് കാശ്‌മീരിലെ പഹൽഗാമിൽ ഭീകരവാദികൾ വിനോദസഞ്ചാരികളെ വെടിവച്ചുകൊന്നത്. ആക്രമണത്തിൽ 26പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നിരപരാധികളെ കൊലപ്പെടുത്തിയ പാകിസ്ഥാനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഡിസൈനർക്കൊപ്പമുള്ള ചിത്രം കരീന പങ്കുവച്ചത്.
ഏപ്രിൽ 27നാണ് ഫറാസ് മനൻ എന്ന ഡിസൈനർ കരീന കപൂറുമൊത്തുള്ള ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കിട്ടത്. ഈ ചിത്രം കരീന ഷെയർ ചെയ്യുകയും ചെയ്‌തു. ഈ ചിത്രം ദുബായിൽ വച്ച് എടുത്തതാണോ അതോ മുമ്പുള്ള ചിത്രമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ളത് ദുബായിലെ ഒരു വൻകിട ഹോട്ടലാണെന്ന് വ്യക്തമാണ്.
"വിത്ത് ദി ഒജി" എന്ന തലക്കെട്ടോടെയാണ് ഫറാസ് മനൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫറാസിന്റെ ടീമും ചിത്രത്തിലുണ്ട്. കരീന കപൂറിനെ കൂടാതെ നടിമാരായ കിയാര അദ്വാനി, അദിതി റാവു ഹൈദരി, താര സുതാരിയ, നീതു കപൂർ, സോനം കപൂർ, സാറ അലി ഖാൻ, ജാൻവി കപൂർ, മഹീപ് കപൂർ, കാർത്തിക് ആര്യൻ, പുൽകിത് സാമ്രാട്ട്, ആദർ ജെയിൻ എന്നിവരും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഡിസൈനറാണ് ഫറാസ്.
വളരെ മോശമായ രീതിയിലാണ് ചിത്രത്തിന് താഴെ കരീനയ്‌ക്കെതിരെ പലരും കമന്റിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാനുമായുള്ള അവരുടെ വിവാഹത്തെക്കുറിച്ച് പോലും വളരെ മോശമായ രീതിയിൽ പരാമർശം വന്നിരുന്നു. നടിയുടെ ചിത്രങ്ങൾ കാണരുതെന്നും അവർ പ്രൊമോട്ട് ചെയ്യുന്ന ബ്രാൻഡുകൾ ബഹിഷ്‌കരിക്കണമെന്നുമാണ് പലരും കമന്റിട്ടിരിക്കുന്നത്. എന്നാൽ, കരീന ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |