പൊറോട്ടയും ബീഫും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. പൊറോട്ടയെ കേരളത്തിന്റെ ദേശീയ ഭക്ഷണമെന്ന് പോലും തമാശ രൂപേണ പറയാറുണ്ട്. അതുപോലെ കേരളത്തിലെത്തി അധികകാലമായില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ വിഭവമാണ് മന്തി. ഈ മന്തിക്കൊപ്പം അൽ ഫാം, ഷവായ് തുടങ്ങിയചിക്കൻ വിഭവങ്ങളും ഒപ്പം മയോണൈസ് ചേർത്തുള്ള കോംബിനേഷനും ആരാധകരേറെയാണ്. ഉയർന്ന കാലറിയുള്ള ഇവ ആരോഗ്യത്തിന് ദോഷമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും ഇവ കഴിക്കാതിരിക്കാൻ പലർക്കുമാകാറില്ല.
അടുത്തിടെയാണ് മുട്ട ഉപയോഗിച്ചുള്ള മയോണൈസ് തമിഴ്‌നാട് സർക്കാർ നിരോധിച്ചത്. തെരുവിൽ വിൽക്കുന്ന ഭക്ഷണങ്ങളോടൊപ്പം മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് കഴിച്ച് നിരവധി ജനങ്ങൾക്ക് നിരന്തരം രോഗങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനായാണ് ഈ കർശന നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് എന്താണ് കുഴപ്പം? അത് എങ്ങനെ ആരോഗ്യത്തിന് അപകടമാകും? നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
മയോണൈസ് ചേരുവകൾ
എണ്ണ, മുട്ട, നാരങ്ങാ നീര്, വെളുത്തുള്ളി അല്ലെങ്കിൽ വിനാഗിരി എന്നീ മൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. മിക്‌സിയുടെ ജാറിൽ ഈ ചേരുവകളെല്ലാം ചേർത്ത് അടിച്ചെടുക്കും. ഇതിലേക്ക് വലിയ അളവിലാണ് എണ്ണ ചേർത്തുകൊടുക്കേണ്ടത്. അതിനാൽ, രുചിയേറുമെങ്കിലും ഇവ ആരോഗ്യത്തിന് നല്ലതല്ല.
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലോ സ്‌പെയിനിലോ ആണ് മയോണൈസ് ആദ്യമായി കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ സാൻഡ്‌വിച്ചുകൾ, സലാഡുകൾ, മോമോസ്, ചിക്കൻ വിഭവങ്ങൾ, ഷവർമ എന്നിവയിലെല്ലാം ഇത് സാധാരണയായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവ അധികനേരം ഉപയോഗിക്കാൻ പാടില്ല. തയ്യാറാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ ഇതിൽ ദോഷകരമായ ബാക്‌ടീരിയകൾ പെരുകും. ഇത് കഴിച്ചാൽ മരണം പോലും സംഭവിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
അപകടകാരിയായ മുട്ട
പ്രോട്ടീനിന്റെ നല്ലൊരു സ്രോതസായതിനാൽ മുട്ട ദിവസവും കഴിക്കുന്നവർ ഏറെയാണ്. ഇവ ചൂടാക്കി കഴിക്കുന്നത് അപകടമുണ്ടാക്കുന്നില്ല. എന്നാൽ, പച്ചമുട്ടയിൽ ധാരാളം രോഗകാരികൾ ഉണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മയോണൈസ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ തന്നെ നിരവധിപേർ മരിച്ചിട്ടുണ്ട്.
എന്നാൽ, പാസ്ചറൈസ് ചെയ്‌ത മുട്ടകൾ ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുന്നതിൽ തെറ്റില്ല. പാസ്ചറൈസ് ചെയ്യാത്ത മുട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബാക്‌ടീരിയകൾ വളരുന്നു. പ്രത്യേകിച്ച് സാൽമൊണെല്ല, ഇ കോളി തുടങ്ങിയവ. സാൽമൊണെല്ല ബാക്‌ടീരിയയാണ് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള പ്രധാന കാരണം. യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) പറയുന്നതനുസരിച്ച്, ലോകമെമ്പാടും ഭക്ഷ്യജന്യ രോഗങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെയും മരിക്കുന്നതിന്റെയും പ്രധാന കാരണം സാൽമൊണെല്ല ബാക്‌ടീരിയയാണ്.
വയറിളക്കം, ഛർജി, വയറുവേദന എന്നീ ലക്ഷണങ്ങളാണ് രോഗം ബാധിച്ചവരിലുണ്ടാകുക. അതേസമയം, ഇ. കോളി മലിനമായ ഭക്ഷണത്തിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. കുടൽ, മൂത്രാശയം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അണുബാധ ഉണ്ടാകാൻ ഇത് കാരണമാകുന്നു.
പല സംസ്ഥാനങ്ങളിലും നിരോധനം
2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ സെക്ഷൻ 30 പ്രകാരമാണ് മയോണൈസ് നിരോധനം തമിഴ്‌നാട്ടിൽ നടപ്പിലാക്കിയിരിക്കുന്നത്. മയോണൈസ് ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കാനും തമിഴ്‌നാട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
മയോണൈസ് നിരോധിക്കുന്ന ആദ്യത്തെ സംസ്ഥാനമല്ല തമിഴ്‌നാട്. 2024 നവംബറിൽ ഹൈദരാബാദിൽ ഉണ്ടായ ഒരു ദാരുണമായ സംഭവത്തെത്തുടർന്ന് തെലങ്കാനയിൽ ഒരു വർഷത്തെ മയോണൈസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മയോണൈസ് ചേർത്ത മോമോസ് കഴിച്ചതിനെ തുടർന്ന് 31 വയസുള്ള ഒരു സ്ത്രീ മരിക്കുകയും 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് നടപടി.
അസംസ്കൃത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. 2023ൽ അൽ ഫാമിനൊപ്പം മയോണൈസ് കഴിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. പത്തനംതിട്ട ജില്ലയിൽ മയോണൈസ് ചേർത്ത ഷവർമ കഴിച്ചതിനെത്തുടർന്ന് നിരവധി സ്‌കൂൾ കുട്ടികൾ ആശുപത്രിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |