ന്യൂയോർക്ക്: 'ക്യാൻസർ ബാധിതനായ പിതാവ് എത്രനാൾ ഉണ്ടാകുമെന്ന് അറിയില്ല. ഇനിയും ഒരു കലഹത്തിന് താത്പര്യമില്ല. കുടുംബവുമായി അനുരഞ്ജനത്തിന് ഞാൻ ആഗ്രഹിക്കുന്നു....." ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ഹാരി രാജകുമാരന്റേതാണ് വാക്കുകൾ. പിണക്കം മറന്ന് രാജകുടുംബവുമായി ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ഹാരി പറഞ്ഞു.
തനിക്കും കുടുംബത്തിനും യു.കെയിലുണ്ടായിരുന്ന സുരക്ഷാ നിലവാരം സർക്കാർ താഴ്ത്തിയെതിനെതിരെ ഹാരി സമർപ്പിച്ച അപ്പീൽ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പിന്നാലെ ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹാരിയുടെ വെളിപ്പെടുത്തൽ. ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ മകനാണ് ഹാരി. രാജകുടുംബവുമായി അകന്ന് കഴിയുന്ന ഹാരിയും ഭാര്യ മേഗനും മക്കൾക്കുമൊപ്പം യു.എസിലാണ് താമസം. സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ പരാജയപ്പെട്ടത് തന്നെ വല്ലാതെ തളർത്തിയെന്നും ഹാരി പറഞ്ഞു. ഈ സുരക്ഷാ കാരണങ്ങൾ മൂലം പിതാവ് തന്നോട് സംസാരിക്കുന്നില്ലെന്നും ഹാരി വെളിപ്പെടുത്തി.
'ഞാനും കുടുംബത്തിലെ ചിലരും തമ്മിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഞാൻ എല്ലാം ക്ഷമിച്ചു. ഇനി വഴക്കിടുന്നതിൽ അർത്ഥമില്ല. ജീവിതം വിലപ്പെട്ടതാണ് " ഹാരി പറഞ്ഞു.
അമേരിക്കൻ നടി മേഗൻ മാർക്കിളുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ഹാരി രാജകുടുംബവുമായി അകന്നത്. രാജകുടുംബാംഗങ്ങളുടെ അവഗണനകളെ തുടർന്ന് രാജപദവികൾ ഉപേക്ഷിച്ച് ഹാരിയും മേഗനും യു.എസിലേക്ക് പോയി. പിന്നാലെ 2020ൽ ഹാരിക്കും കുടുംബത്തിനും യു.കെയിലുണ്ടായിരുന്ന സുരക്ഷയുടെ നിലവാരം താഴ്ത്തി. മുതിർന്ന രാജകുടുംബാംഗങ്ങൾക്ക് അവകാശപ്പെട്ട സ്വാഭാവികവും വിപുലവുമായ സുരക്ഷ ഹാരിക്ക് നൽകില്ല. തങ്ങൾ നേരിടുന്ന ഭീഷണികളെ ചെറുക്കാൻ ഉയർന്ന സുരക്ഷ വേണമെന്നാണ് ഹാരിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |