SignIn
Kerala Kaumudi Online
Tuesday, 08 July 2025 1.55 PM IST

അദ്ദേഹത്തിനോട് ഈ നാട് നന്ദികേട് മാത്രമേ കാട്ടിയിട്ടുള്ളൂ: മമ്മൂട്ടിയുടെ പിറന്നാളിന് നാട്ടുകാരന്റെ കുറിപ്പ്

Increase Font Size Decrease Font Size Print Page
mammootty

മലയാള സിനിമ അടക്കിവാഴുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ 68ാം ജന്മദിനമാണിന്ന്. നിരന്തരം 'അഹങ്കാരി'യെന്നും 'ജാഡക്കാരൻ' എന്നും പേരുകേട്ടിട്ടുള്ള മലയാളത്തിന്റെ ഈ അതുല്യ നടന് കരുണയുടെയും, സ്നേഹത്തിന്റെയും മറ്റൊരു മുഖം കൂടിയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടിയുടെ സ്വന്തം നാടായ വൈക്കത്തെ 'ചെമ്പി'ലുള്ള മസ്ഹർഷ. പലപ്പോഴും പരുഷമായി പെരുമാറുന്ന മമ്മൂട്ടി ഉള്ളിൽ സ്നേഹം ഒളിപ്പിച്ച് വയ്ക്കുന്നയാളാണെന്നാണ് താൻ മനസിലാക്കിയിട്ടുള്ളതെന്ന് മസ്ഹർഷ പറയുന്നു. താൻ വിശന്നപ്പോൾ കഴിച്ച ഓരോ ഉരുള ചോറിനുമുള്ള നന്ദി മമ്മൂട്ടി തന്റെ നാട്ടുകാരോട് കാണിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയിൽ നിന്നും പല സഹായങ്ങളും കൈപറ്റിയിട്ടുള്ള ചെമ്പിലെ നാട്ടുകാർ അദ്ദേഹത്തിനോട് നന്ദികേടാണ് കാണിച്ചിട്ടുള്ളത്. മസ്ഹർഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. മൈക്ക് കെട്ടി പോലും സ്വന്തം നാട്ടുകാർ മമ്മൂട്ടിയെ തെറി പറഞ്ഞിട്ടുണ്ടെന്നും, നാട്ടിൽ തന്റെ വേരുകൾ അവശേഷിപ്പിക്കാതെ അദ്ദേഹം അവിടം വിട്ടു പോയത് നാട്ടുകാരുടെ 'ഗുണം' കൊണ്ടാണെന്നും മസ്ഹർഷ തന്റെ പോസ്റ്റിലൂടെ പറയുന്നു.

മസ്ഹർഷയുടെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'മമ്മൂട്ടി എന്ന മനുഷ്യനെ ഓർക്കുമ്പോ എനിക്ക് വ്യക്തിപരമായി അത്ര സുഖമുള്ള ഓർമയല്ല ഉള്ളത് . ചെമ്പിലെ മനുഷ്യർ ഒരുകാലത്ത് എന്നെ പറ്റി പറഞ്ഞിരുന്നത് ഇനി സെന്റ് തോമസ് പള്ളിയിലെ കുന്തം പിടിച്ചു നിൽക്കുന്ന ഗീവറുഗീസ് മാത്രേ എന്നെ ചീത്ത പറയാൻ ഉള്ളൂ എന്നാണ് . മമ്മൂട്ടിയുടെ വായിൽ നിന്നും കേൾക്കാനുള്ളത് മാന്യമായി കേട്ട് വയർ നിറഞ്ഞിരുന്നു . എങ്കിലും , എത്ര ദേഷ്യം കാണിക്കുമ്പോഴും അയാളുടെ ഉള്ളിലെ സ്നേഹവും കരുണയും അനുഭവേദ്യമായിട്ടുണ്ട് . വളരെ ദേഷ്യത്തോടെ ആണെന്ന് നമുക്ക് തോന്നുന്ന വിധത്തിൽ ആയിരിക്കും വിശേഷം തിരക്കുന്നത് . അത് കേൾക്കുമ്പോ എടുത്ത് തോട്ടിൽ കളയാൻ തോന്നും . എന്നാലും ആദ്യ പകപ്പിന് ശേഷം നമുക്ക് മനസ്സിലാവും ആ മധുരം . ഭീഷണിപ്പെടുത്തി ഭക്ഷണം കഴിപ്പിച്ച് വിട്ടിട്ടുണ്ട് എന്നെ .

ഒരിക്കൽ ഞങ്ങളുടെ നാട്ടിലെ ഇച്ചുമ്മ താത്ത മരിച്ചു . ഞങ്ങളുടെ ബന്ധു ആയിരുന്നു . ഒറ്റക്കായിരുന്നു താമസം . മമ്മൂട്ടി അവരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് . ചെറുപ്പത്തിൽ . വാപ്പ പറഞ്ഞു കേട്ടിട്ടുണ്ട് . മമ്മൂട്ടിയുടേയും വാപ്പയുടെയും ഏറ്റവും വലിയ പ്രതിസന്ധി ഒടുങ്ങാത്ത വിശപ്പ് ആയിരുന്നെന്ന് . വീട്ടിലൊരു ചെമ്മീൻ പുളി മരം ഉണ്ടായിരുന്നു . അതിന്റെ ചുവട്ടിലെ കയറു കട്ടിലിൽ ആയിരുന്നു രണ്ടാളും താമസിച്ചിരുന്നത് . ഉമ്മുമ്മ മരിച്ചതിന് ശേഷം ആണ് എപ്പഴോ ആ കട്ടിൽ നശിച്ചു പോയത് . പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്നു അതിന് . ആഡംബരം ഒന്നുമുണ്ടായിരുന്നില്ല . ചൂടി കട്ടിലിൽ നിന്ന് അൽപ്പം മെച്ചമായിരുന്നു എന്നുമാത്രം . മമ്മൂട്ടി എല്ലാ ബന്ധുക്കളുടെയും വീട്ടിൽ കേറി ഭക്ഷണം കഴിക്കും . അതാർക്കെങ്കിലും ഇഷ്ടമായോ ഇല്ലേ എന്നൊന്നും നോട്ടമുണ്ടായിരുന്നില്ല . നേരെ അടുക്കള വാതിൽ വഴി അകത്തേക്ക് കയറും .ഉണ്ടാക്കി വച്ചിട്ടുള്ള ഭക്ഷണം നേരെ ഒരു പാത്രം എടുത്ത് അതിലേക്ക് കുടഞ്ഞിട്ടു കഴിക്കും . ഇച്ചുമ്മ താത്തയുടെ വീട്ടിലും മമ്മൂട്ടി അങ്ങനെ എത്തിയിരുന്നു . ആ ഇച്ചുമ്മ താത്ത ആണ് മരിച്ചത് . നാട്ടുകാർ മയ്യിത്ത് കിടത്താൻ കട്ടിലിൽ നിന്ന് ബെഡ് നീക്കി . കിടക്കക്കടിയിൽ നിന്ന് ധാരാളം മണിയോർഡർ സ്ലിപ്പുകൾ താഴേക്ക് പാറി വീണു . സുലൂത്ത മാസാമാസം ജീവിത സായന്തനത്തിൽ ഒറ്റക്കായി പോയ ഇച്ചുമ്മാതാത്ത യുടെ പേരിൽ കാശ് അയച്ചുകൊണ്ടിരുന്നു . ഒരു ഇച്ചുമ്മ അല്ല ചെമ്പിൽ ആരും അറിയാതെ മമ്മൂട്ടിയുടെ കൈ നീട്ടം തേടി എത്തുന്ന ധാരാളം മനുഷ്യർ ഉണ്ട് .

താൻ കഴിച്ച ഒരു ഉരുള ചോറ് പോലും നന്ദിയോടെ ഓർക്കുന്ന മനുഷ്യൻ .അയാളുടെ ജീവിത കഥ വായിച്ചിട്ടുള്ളവർക്ക് അറിയാം . അതിൽ ഏറ്റവും കൂടുതൽ പറയുന്നത് അയാൾ കഴിച്ച ഭക്ഷണത്തെ കുറിച്ചാണ് . വിശപ്പിന്റെ വില എന്തെന്ന് നന്നായി അറിയുന്ന കൊണ്ട് നിങ്ങൾ അയാളുടെ മുന്നിൽ എത്തപ്പെട്ടാൽ എത്ര ചീത്ത പറഞ്ഞാലും അവസാനം ചോദിക്കും വല്ലോം കഴിച്ചോടാ എന്ന് . ഒരിക്കൽ പോക്കിരി രാജയുടെ ഷൂട്ടിങ്ങ് ആലപ്പുഴ മുഹമ്മയിൽ നടക്കുന്നു . രാവിലെ ഷൂട്ടിങ്ങ്നായി വെടി ചില്ല് പോലെ ചെമ്പിലൂടെ പാഞ്ഞു പോയ അയാളുടെ ലാൻഡ് ക്രൂസർ കുറച്ചു ദൂരം മുന്നിലേക്ക് പോയി സഡൻ ബ്രെക്കിട്ട് നിന്നു . അവിടുന്ന് അത് അതേ സ്പീഡിൽ പിന്നിലേക്ക് വന്നു . എന്റെ മൂത്താപ്പ ആ സമയം ചെമ്പിലേക്ക് വീട്ടിൽ നിന്നുള്ള വഴി നടന്ന് വന്നതായിരുന്നു . ആ പോക്കിലും അയാളുടെ കണ്ണിൽ മൂത്താപ്പ പെട്ടു . അതാണ് തിരിച്ചു വന്നത് . വർത്തമാനം പറയുന്നതിനിടയിൽ മമ്മൂട്ടിയുടെ ഒരു കളിക്കൂട്ടുകാരൻ ക്യാൻസർ ബാധിച്ചു കിടപ്പിലാണെന്നും അയാൾക്ക് മമ്മൂട്ടിയെ ഒന്ന് കാണണം എന്നാഗ്രമുണ്ട് എന്നും പറയുന്നു ..ഇക്കാര്യം പറയാനായി നിന്നെയൊന്ന് വിളിക്കാൻ ഇരിക്കുവായിരുന്നു എന്നദ്ദേഹം പറയുന്നു . നോക്കട്ടെ ഞാൻ വിളിച്ചോളാം എന്നു പറഞ്ഞു നമ്പർ വാങ്ങി പോകുന്നു . അന്ന് രാത്രി ഒന്നര മണിക്ക് ഷൂട്ട് കഴിഞ്ഞു മടങ്ങും വഴി അയാളുടെ വീട്ടു വാതിൽക്കൽ മമ്മൂട്ടി മുട്ടി വിളിച്ചു . കണ്ടു .

മമ്മൂട്ടി എന്ന മഹാ നടനെ എനിക്ക് വിലയിരുത്താൻ അറിയില്ല . പക്ഷെ മമ്മൂട്ടി എന്ന മനുഷ്യനെ വിലയിരുത്താൻ എനിക്കാവും . അടുത്ത് നിന്ന് അറിഞ്ഞ ആ സ്നേഹം , കരുണ . എന്നെ പലപ്പോഴായി ഓടിച്ചിട്ടുണ്ട് . തെറി വിളിച്ചിട്ടുണ്ട് . എന്നാലും അവസാനം കഴിച്ചോടാ വണ്ടിക്കാശ് ഉണ്ടോടാ എന്നൊക്കെ ചോദിക്കും . അതും തല്ലാൻ വരുന്ന പോലെയായിരിക്കും . പക്ഷെ മറ്റു മനുഷ്യരോട് അയാൾ കാണിച്ചിട്ടുള്ള സ്നേഹം . അത് കാണാതെ പോകുന്നത് എങ്ങനെ ?കേരളത്തിൽ ഇന്ന് പടർന്നു പന്തലിച്ചു കിടക്കുന്ന പാലിയേറ്റിവ് സെന്ററുകളുടെ ആദ്യ പേട്രൻ മമ്മൂട്ടി ആണ് എന്നെല്ലാവർക്കും അറിയാം . അദ്ദേഹം പഠിക്കാനും ജോലി തേടാനും സഹായിച്ചിട്ടുള്ള നൂറ് കണക്കിന് കുട്ടികൾ ഉണ്ട് കേരളത്തിൽ . ഒരു പ്രതിശ്ചായ നിര്മിതിക്കും ആരെയും ഏർപ്പെടുത്താതെ താൻ ചെയ്യുന്നത് പരമാവധി ഗോപ്യമായി ചെയ്യുന്ന മനുഷ്യൻ .

പക്ഷെചെമ്പ് എന്ന അദ്ദേഹത്തിന്റെ ജന്മ നാട് അയാളോട് നന്ദികേട് ആണ് കാണിച്ചത് . എനിക്കെന്റെ നാടിനോട് ഉള്ള ദേഷ്യം ചെമ്പിലുള്ളവർ പൊട്ട കിണറ്റിലെ തവളകളെ പോലെയാണ് . അവർ മമ്മൂട്ടിയെ കൂക്കി വിളിച്ചിട്ടുണ്ട് . സഹായങ്ങൾ കൈ നീട്ടി വാങ്ങിയിട്ട് അൽപ്പം കുറഞ്ഞു പോയതിന് മൈക്ക് കെട്ടി തെറി പറഞ്ഞിട്ടുണ്ട് . പല ലോകോത്തര അംഗീകാരങ്ങൾ അയാളെ തേടി വന്നെങ്കിലും ഒരിക്കൽ ഭരത് അവാർഡ് വാങ്ങിയ കാലത്ത് അല്ലാതെ അയാളെ ഒന്നാദരിക്കാൻ പോലും എന്റെ നാട്ടുകാർ തയ്യാറായില്ല . മമ്മൂട്ടിയുടെ വീട്ടിലേക്ക് പോകുന്ന റോഡിനു അയാളുടെ പേര് കൊടുക്കണം എന്നാവശ്യം നഖ ശിഖാന്തം എതിർത്ത ആളുകൾ ആണ് എന്റെ നാട്ടുകാർ . അയാളുടെ വീട് പോലും ഇല്ലാതെ എല്ലാ വേരുകളും അവിടുന്ന് പറിച്ച് മമ്മൂട്ടി പോയത് ആ നാട്ടുകാരുടെ ഗുണം കൊണ്ടാണ് . അസൂയയും കുശുമ്പും കുന്നായ്മയും . ഇപ്പോഴും ഒരു ശരാശരി ബോധ നിലവാരത്തിനും താഴെയാണ് അവരുടെ ബോധ നിലവാരം എന്നും എനിക്ക് തോന്നാറുണ്ട് .

എങ്കിലും പ്രിയ മനുഷ്യനേ ... ആയുരാരോഗ്യത്തോടെ ഇനിയും വെളിച്ചമാവുക .'

TAGS: MAMMOTTY, KERALA, MALAYALAM CINEMA, ERNAKULAM, FACEBOK POST, CINEMA, VAIKOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.