ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി. പിൽക്കാലത്ത് ജൂനിയർ ആർട്ടിസ്റ്റ്, വില്ലൻ ഒടുവിൽ നായകൻ വരെയായി. പറഞ്ഞുവരുന്നത് വിജയ് സേതുപതി വാതോരാതെ സംസാരിച്ച പാലക്കാട്ടുകാരനായ മലയാളി പയ്യൻ വിയാനെക്കുറിച്ചാണ്.
സിനിമയോട് അത്രയേറെ പ്രണയമാണ് വിയാന്. അദ്ധ്യാപക ജോലി വരെ രാജിവച്ചാണ് വെള്ളിത്തിരയിലെത്തിയത്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് കേരള കൗമുദി ഓൺലൈനിനോട് വിയാൻ സംസാരിക്കുന്നു.
സിനിമയിലെത്തിയത്
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ വന്നത്. ജയറാമേട്ടന്റെ ചിത്രശലഭം എന്ന സിനിമയിൽ ഒരു പാട്ടുസീനിൽ കുട്ടികളിലൊരാളായിട്ടായിരുന്നു അഭിനയിച്ചത്. അതിനുശേഷമാണ് സിനിമയിൽ വരണമെന്ന ആഗ്രഹം തുടങ്ങിയത്. സ്‌കൂൾ, കോളേജ് കാലഘട്ടങ്ങളിൽ പാട്ട്, മിമിക്രി, ഡാൻസ് എല്ലാത്തിലും പങ്കെടുക്കുമായിരുന്നു.
പാലക്കാട് ജില്ലയിലെ മംഗലം ഡാമിനടുത്താണ് എന്റെ സ്വദേശം. ആ കാലഘട്ടത്തിൽ സിനിമയിൽ പ്രവർത്തിക്കുന്നവരാരും തന്നെ നാട്ടിലുണ്ടായിരുന്നില്ല. എങ്ങനെയാണ് ഇതിലേക്ക് വരേണ്ടതെന്ന് അറിയില്ലായിരുന്നു. സിനിമയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടു. എന്നെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലായിരുന്നു. ഒരു ഒറ്റയാൾ പോരാട്ടമെന്ന് വേണമെങ്കിൽ പറയാം.
എല്ലാവരെയും പോലെത്തന്നെ ലൊക്കേഷനുകളിലെല്ലാം പോയി, ചാൻസൊക്കെ ചോദിച്ചാണ് സിനിമയിലെത്തിയത്. നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടൊക്കെ അഭിനയിച്ചു. ഏരീസ് ഗ്രൂപ്പ് നിർമിച്ച 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന സിനിമയിലൂടെയാണ് നായകനായെത്തിയത്.
ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ ആയിട്ടുള്ള സോഹൻ റോയ് ആണ് അതിലേക്ക് എന്നെ എത്തിച്ചത്. അദ്ദേഹത്തെ കണ്ടുമുട്ടിയത് ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. ആ ചിത്രത്തിന് ശേഷം മാമാങ്കം, വൺ, ഒരുത്തി, ഒരു താത്വിക അവലോകനം, മേ ഹൂ മൂസ, ആദിവാസി, കർണിക, സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ അങ്ങനെ കുറേ മലയാളം സിനിമകളും, തമിഴ് സിനിമയായ സത്തമിൻട്രി മുത്തം താ എന്ന ചിത്രത്തിലും അഭിനയിച്ചത്. അവിടെയാണ് സിനിമാ കരിയർ എത്തി നിൽക്കുന്നത്. കുറച്ച് പരസ്യ ചിത്രങ്ങളിലും വെബ്‌സീരിസിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം, കലാനിലയത്തിന്റ രക്തരക്ഷസ്സ് എന്ന പ്രശസ്ത നാടകത്തിൽ പ്രധാന വേഷം ചെയ്യാനും വിയാന് സാധിച്ചു.
പ്രതിഫലം ദുരിതബാധിതർക്ക്
'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' മുതലാണ് പ്രതിഫലം എന്ന നിലയിൽ നല്ലൊരു തുക കിട്ടിത്തുടങ്ങിയത്. അമ്മ ഒരു അങ്കണവാടി ജീവനക്കാരിയായിരുന്നു. അമ്മയുടെ സോഷ്യൽ വർക്കൊക്കെ പ്രചോദനമായി. നമുക്കെന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാം നമ്മുടെ കൈയിൽ വയ്ക്കാതെ കഷ്ടപ്പെടുന്നവർക്ക് കൂടി കൊടുക്കണമെന്നത് അമ്മ പഠിപ്പിച്ചുതന്നിട്ടുള്ള പാഠമാണ്.
സിനിമ റിലീസായ സമയത്തായിരുന്നു ആദ്യ പ്രളയം വയനാട്ടിൽ വന്നത്. ഞാൻ നേരിട്ടവിടെ പോയി, ദുരിതങ്ങളെല്ലാം കണ്ടു. ഒരു സംഖ്യ കൊടുത്തു. അന്ന് പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്നവരും എന്നെ സപ്പോർട്ട് ചെയ്യാനുണ്ടായിരുന്നു.
പുതിയ മുഖം സെറ്റിൽ സംഭവിച്ചത്
പൃഥ്വിരാജിന്റെ പുതിയ മുഖം എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി പോയിരുന്നു. പല സിനിമകളിലും നടക്കുന്നതായിരിക്കും. പ്രൊഡക്ഷനിലുള്ള ആരോ ആണെന്ന് തോന്നുന്നു, ആരാണെന്നറിയില്ല. ലഞ്ച് ബ്രേക്കിന്റെ സമയത്ത്, അടുത്തത് എന്റെ ഡാൻസുമായി ബന്ധപ്പെട്ട സിനിമയാണ്, നന്നായി ഡാൻസ് കളിച്ചാൽ ചാൻസ് തരാമെന്ന് പറഞ്ഞു. ഫോണിൽ പാട്ടുവച്ച് ഡാൻസ് ചെയ്യിപ്പിച്ചു. അവർ തന്ന നമ്പറിൽ കോൺടാക്ട് ചെയ്തപ്പോൾ കിട്ടിയില്ല. അന്ന് നല്ല വിഷമമുണ്ടായിരുന്നു.
മമ്മൂക്കയുടെ കെയറിംഗ്
മാമാങ്കത്തിൽ മമ്മൂക്കയുടെ കൂടെ വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു. ഈ പ്രായത്തിലും അദ്ദേഹം സിനിമയോട് കാണിക്കുന്ന ഡെഡിക്കേഷൻ ആശ്ചര്യപ്പെടുത്തി. അതിലെ ഫൈറ്റ് സീനിൽ റിഹേഴ്സൽ ചെയ്ത്, ചെയ്ത് എന്റെ തോളിൽ ചെറിയൊരു പൊട്ടലുണ്ടായി. അത് മമ്മൂക്ക കണ്ടു. വളരെ കെയറിംഗായ വ്യക്തിയേയാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മടിയിൽ മരിച്ചുവീഴുന്നൊരു ചാവേറിന്റെ കഥാപാത്രമായിരുന്നു അതിൽ ചെയ്തത്. നെഗറ്റീവ് റോളാണെങ്കിലും വണ്ണിലും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനായി. പ്രതിപക്ഷ എം എൽ എയായിട്ടായിരുന്നു അതിൽ.
വിജയ് സേതുപതിയുടെ പ്രശംസ
വിജയ് സേതുപതിയും ശെൽവ രാഘവനും ഞാൻ വില്ലനായി അഭിനയിച്ച തമിഴ് സിനിമ കണ്ടിട്ട് അതിന്റെ സംവിധായകനോടുമെല്ലാം വാതോരാതെ സംസാരിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ ആ സമയത്ത് കേരളത്തിലായിരുന്നു. ഇത്രയും റിസ്‌കിയായ ഒരു കഥാപാത്രം പുതുമുഖത്തെക്കൊണ്ട് എങ്ങനെ ചെയ്യിച്ചു, അദ്ദേഹത്തെ എങ്ങനെയാണ് തിരഞ്ഞെടുത്തത് എന്നൊക്കെയായിരുന്നു സംവിധായകനോടൊക്കെ വിജയ് സേതുപതി ചോദിച്ചത്. എനിക്കിതുവരെ അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.
കുടുംബം
ഭാര്യ ഡിലിയ, രണ്ടു മക്കൾ ദർശിവ്, ദ്രുവിക.
മാതാപിതാക്കളുടെ ആഗ്രഹപ്രകാരം കോളേജ് അദ്ധ്യാപകനായി ചെയ്തിരുന്നു. വടക്കഞ്ചേരി കോളേജ് ഒഫ് അപ്ലൈഡ് സയൻസസിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ അദ്ധ്യാപകനായിരുന്നു. പിന്നീട് ജോലി രാജിവച്ച് വെള്ളിത്തിരയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |