SignIn
Kerala Kaumudi Online
Thursday, 22 May 2025 7.18 AM IST

കൊണ്ടിട്ടും പഠിക്കാതെ

Increase Font Size Decrease Font Size Print Page
war

കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനുമായി ഉടലെടുത്ത സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് വഴിയൊരുക്കവേ,​ പാക് ഭരണകൂടവും സൈന്യവും അതിന്റെ ഏറ്റവും ഹീനവും ക്രൂരവുമായ ആക്രമണമുഖം പുറത്തെടുക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. പഹൽഗാമിന് മറുപടിയായി പാക് അധിനിവേശ കാശ്മീരിലെയും പാക് അതിർത്തിക്കുള്ളിലെയും ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ" സൈനിക നടപടിയിൽ പതറിപ്പോയ പാകിസ്ഥാൻ അതോടുകൂടി പ്രകോപനം മതിയാക്കേണ്ടതായിരുന്നു. പക്ഷേ,​ രാജ്യത്തിനകത്ത് അന്ത:ഛിദ്രവും സൈന്യത്തിനുള്ളിൽത്തന്നെ യുദ്ധവും മുറുകുന്നതിനിടെ കൈയിൽക്കിട്ടിയ ആയുധമെല്ലാമെടുത്ത്,​ പ്രത്യാഘാതങ്ങൾ വിലയിരുത്താതെ പാകിസ്ഥാൻ തുടരുന്ന നടപടിയിൽ,​ 'ഓപ്പറേഷൻ സിന്ദൂറി"ൽ പുലർത്തിയ നിയന്ത്രണവും മാന്യതയും ഇനിയുള്ള മണിക്കൂറുകളിൽ ഇന്ത്യയ്ക്ക് അത്രതന്നെ തുടരാനാകുമോ എന്നത് പ്രധാനമാണ്.

ഇന്ത്യയിൽ നാല് വ്യോമതാവളങ്ങൾ ഉൾപ്പെടെ 36 സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് വ്യാഴാഴ്ച രാത്രി പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെയും ഇന്ത്യ നല്കിയ അതിശക്തമായ തിരിച്ചടിയുടെയും വിശദാംശങ്ങൾ ഇന്നലെ വൈകിട്ടാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സൈനിക വക്താക്കളും പുറത്തുവിട്ടത്. ജമ്മു കാശ്മീരിലെ പൂഞ്ചിൽ സ്കൂളിനു നേരെയും കന്യാസ്ത്രീ മഠത്തിനു നേരെയും ആക്രമണം നടത്തിയ പാകിസ്ഥാൻ, അവരുടെ ഏറ്റവും ഹീനതന്ത്രം പ്രയോഗിച്ചത് ഇന്ത്യയ്ക്കു നേരെ മിസൈൽ,​ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടയിൽത്തന്നെ സൗദിയിലെ ദമ്മാമിൽ നിന്ന് ലാഹോറിലേക്ക് പാക് എയർലൈൻസ് വിമാനത്തിന് പറക്കാൻ അനുമതി നല്കിയതിലൂടെയാണ്. യാത്രാവിമാനം അവരുടെതന്നെ മിസൈലേറ്റ് തകർന്നിരുന്നെങ്കിലും,​ നിരപരാധികളായ പാക് വിമാനയാത്രികരെ ലക്ഷ്യംവച്ചുവെന്ന പഴി ഇന്ത്യയ്ക്കു മേൽ ചാർത്തി,​ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ പാകിസ്ഥാൻ എത്തിയേനെ. സ്വന്തം പൗരന്മാരുടെ ജീവൻ പണയംവച്ച് നെറികെട്ട യുദ്ധതന്ത്രം പയറ്റുന്ന പാകിസ്ഥാന്റെ യഥാർത്ഥ മുഖമാണ് ഇന്ത്യ ഇന്നലെ തുറന്നുകാട്ടിയത്.

പൂഞ്ച് സെക്ടറിൽ സ്കൂളിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടു വിദ്യാർത്ഥികൾ മരണപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്. അതേസമയം,​ ഇന്ത്യയ്ക്കു നേരെ പാകിസ്ഥാൻ തൊടുത്ത മിസൈലുകളെ അതിശക്തമായ റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ തരിപ്പണമാക്കി. ഇന്ത്യയ്ക്കു നേരെ പറത്തിവിട്ട നാനൂറോളം ഡ്രോണുകളാണ് നമ്മൾ തകർത്തത്. ഇതിലധികവും തുർക്കിയിൽ നിന്ന് ലഭിച്ചതാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പൊട്ടാതെ ഇന്ത്യൻ അതിർത്തിക്കകത്ത് പതിച്ച ഒരു മിസൈൽ ചൈനീസ് നിർമ്മിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ,​ ചൈനയുടെയും തുർക്കിയുടെയും കാലഹരണപ്പെട്ട ആയുധങ്ങൾക്കും പ്രതിരോധ ഉപകരണങ്ങൾക്കുമെതിരെ അത്യാധുനികവും മാരകശേഷയുള്ളവയുമായ യുദ്ധസന്നാഹങ്ങളെടുത്താണ് ഇന്ത്യയുടെ ധീരവും ശക്തവുമായ മുന്നേറ്റം.

അതിനിടെ,​ പഹൽഗാമിനു ശേഷുള്ള സംഘർഷ സാഹചര്യത്തിൽ,​ ഇന്ത്യയിൽ മതസ്പർദ്ധയും വർഗീയമായ വിഭജനവും ലക്ഷ്യംവച്ച് പാകിസ്ഥാൻ നടത്തുന്ന ഗൂഢവും നീചവുമായ ശ്രമങ്ങൾ തുടരുക തന്നെയാണ്. പാകിസ്ഥാനിലെ ഗുരുദ്വാരകൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രചാരണം. പാകിസ്ഥാനിലെ ജനവാസ മേഖലകളും ആരാധനാലയങ്ങളും ഒഴിവാക്കി ഇന്ത്യ, നിയന്ത്രിതവും സൂക്ഷ്മവുമായ പ്രഹരം നല്കുമ്പോൾ കാശ്മീരും പഞ്ചാബും ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിൽ ജനവാസകേന്ദ്രങ്ങളിലേക്ക് ഷെല്ലാക്രമണം കടുപ്പിച്ചാണ് പാകിസ്ഥാന്റെ തുടർ പ്രകോപനം. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഒളിത്താവളത്തിലേക്ക് മാറുകയും,​ സൈനിക മേധാവി അസിം മുനീറിനെ പട്ടാളം കസ്റ്റിഡിയിലാക്കുകയും ചെയ്ത പാകിസ്ഥാനിൽ ഭീകരതയെ പോറ്റിവളർത്തുന്ന സൈന്യത്തിന്റെ തോന്ന്യാസമാണ് അരങ്ങേറുന്നത്. അതിനിടെയാണ്,​ പാക് സൈന്യത്തിനെതിരെ പോരാടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. സൈനികമായും ആഭ്യന്തരമായും അമ്പേ തകർന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് ഇനി ഏറ്റുവാങ്ങുന്ന ഏതു പ്രഹരവും ഇരന്നുവാങ്ങുന്നതു തന്നെയാവും!​

TAGS: WAR, INDIA, PAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.