
മുണ്ടക്കയം ഈസ്റ്റ്: ഓരോ നിമിഷവും ഉള്ളിൽ ഭീതി നിറയുകയാണ്. പകൽപോലും പുറത്തിറങ്ങാൻ ഭയമാണ്. ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ഉൾപ്പെടെയുള്ളവരുടെ നിലവിലെ അവസ്ഥ ഇതാണ്. പുലി ഏതുനിമിഷവും ചാടിവീഴാം എന്നതാണ് അവസ്ഥ.
പെരുവന്താനം പഞ്ചായത്തിലെ മലയോര ഗ്രാമമായ ചെന്നാപ്പാറമുകൾ വീണ്ടും പുലിപ്പേടിയിലാണ്. കഴിഞ്ഞദിവസം ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ പശുവിനെ പുലി കടിച്ചുകൊന്നിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലി കേഴമാനിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് കിലോമീറ്റർ അകലെയായി മാനിന്റെ ജഡവും കണ്ടെത്തി.എസ്റ്റേറ്റ് മേഖലയിൽ നൂറുകണക്കിന് ഏക്കർ സ്ഥലം റീപ്ലാന്റിംഗ് നടക്കാതെ കാടുപിടിച്ചുകിടക്കുകയാണ്. വന്യമൃഗങ്ങൾ ഇവിടെ തമ്പടിക്കുകയും പിന്നീട് കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുകയും ചെയ്യും.
ഉടൻ കൂട് സ്ഥാപിക്കണം
പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ സ്ഥാപിച്ച ക്യാമറകൾ എടുത്തു മാറ്റുക മാത്രമാണ് വനംവകുപ്പ് ചെയ്തത്. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ആവശ്യം. നടപടിയില്ലെങ്കിൽ വനംവകുപ്പ് ഓഫീസ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
അന്ന് ജീവൻ പൊലിഞ്ഞു
ഒരു വർഷം മുമ്പ് സോഫിയയെന്ന വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് മുമ്പും പുലിയുടെയും കടുവയുടെയും സാന്നിധ്യമുണ്ടായിരുന്നു. കാട്ടാന, കാട്ടുപന്നി, പുലി, കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിറുത്തുകയാണ്.
എസ്റ്റേറ്റിൽ വളർന്നുനിൽക്കുന്ന കാട് വെട്ടിമാറ്റാൻ മാനേജ്മെന്റ് തയാറാകണമെന്ന് നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |