മുംബയ്: രോഹിത് ശർമ്മയ്ക്ക് പിന്നാലെ വിരാട് കൊഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ കൊഹ്ലി ബി.സി.സി.ഐ ഭാരവാഹികളോട ്ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ കൊഹ്ലിയോട് ഇപ്പോൾ വിരമിക്കരുതെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും ബി.സി.സി.ഐ ഭാരവാഹികൾ ആവശ്യപ്പെട്ടതായാണ് വിവരം. ക്യാപ്ടൻ ആയിരുന്ന രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊഹ്ലിയും അപ്രതീക്ഷിതമായി ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം ബി.സി.സി.ഐ യെ അറിയിച്ചത്. ലോകകപ്പ് ജയത്തിന് പിന്നാലെ ട്വന്റി-20 ഫോർമറ്റിൽ നിന്നും രോഹിതും കൊഹ്ലിയും ഒന്നിച്ചാണ ് വിരമിച്ചത്.
ജൂൺ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണിലെ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. രോഹിതിന് പിന്നാലെ കൊഹ്ലിയും വിരമിച്ചാൽ പരിചയ സമ്പത്ത് കുറഞ്ഞ ബാറ്റിംഗ് നിരയുമായി ഇന്ത്യയ്ക്ക് കളിക്കാനിറങ്ങേണ്ടിവരും. പ്രത്യേകിച്ച ് ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ. രോഹിതും അശ്വിനും വിരമിക്കുകയും ചേതേശ്വർ പുജാരയേയും അജിങ്ക്യ രഹാനെയേയും പോലുള്ള താരങ്ങൾ സെലക്ഷൻ റഡാറിൽ ഇല്ലതിരിക്കുകയും മുഹമ്മദ് ഷമിയുടെ ഫോം ചർച്ചയായിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിൽ കൊഹ്ലി ടീമിലുണ്ടാകേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനമാണ്. ഇംഗ്ലണ്ടിൽ മികച്ച റെക്കാഡും കൊഹ്ലിക്കുണ്ട്.
ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ച കഴിഞ്ഞ ബോർഡർ - ഗാവസ്കർ ട്രോഫിയിൽ ഒരു സെഞ്ച്വറിയൊഴിച്ച് നിറുത്തിയാൽ കൊഹ്ലിക്ക് യഥാർത്ഥ മികവിലേക്ക് ഉയരാനായിരുന്നില്ല. അതേസമയം ബോർഡർ - ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒരിക്കൽക്കൂടി ഏറ്റെടുക്കാൻ കൊഹ്ലി സന്നദ്ധത അറിയിച്ചെങ്കിലും ഭാവി മുൻ നിറുത്തി ബി.സി.സി.ഐ ഭാരവാഹികൾ ഇത് സമ്മതിച്ചില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |