വർഷങ്ങളായി തുടരുന്ന പേപ്പർ പാസ്‌പോർട്ടിന് ഹൈടെക് മേക്കോവർ നൽകാനൊരുങ്ങി ഇന്ത്യ. തിരിച്ചറിയലും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യും. പരമ്പരാഗത പേപ്പർ പാസ്‌പോർട്ടുമായി നൂതന ഇലക്ട്രോണിക് പാസ്‌പോർട്ട് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന രീതിയിലാണ് ഇത് അവതരിപ്പിക്കുന്നത്. രാജ്യത്ത് ഇ - പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ ആരംഭിച്ചിരിക്കുകയാണ് സർക്കാർ.
വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ ഒന്നിന് ഔദ്യോഗികമായി ആരംഭിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0ന് കീഴിലുള്ള ഒരു പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പുതിയ പാസ്‌പോർട്ട് പുറത്തിറക്കുന്നത്. അധികം വൈകാതെ തന്നെ രാജ്യവ്യാപകമായി ഈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത നഗരങ്ങളിൽ ഇ - പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ഇ- പാസ്‌പോർട്ട് പ്രവർത്തനം?
ആന്റിനയും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പും ഉൾപ്പെടുത്തിയതാണ് ഇന്ത്യയിലെ ഇ-പാസ്‌പോർട്ടുകൾ. മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങൾ, പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ എന്നിവയുൾപ്പെടെ യാത്രക്കാരന്റെ ബയോമെട്രിക്, വ്യക്തിഗത ഡാറ്റ എല്ലാം തന്നെ ഈ നൂതന പാസ്‌പോർട്ടിൽ ഉണ്ടായിരിക്കും.
ബേസിക് ആക്‌സസ് കൺട്രോൾ (BAC), പാസീവ് ഓതന്റിക്കേഷൻ (PA), എക്സ്റ്റെൻഡഡ് ആക്‌സസ് കൺട്രോൾ (EAC) തുടങ്ങിയ ആഗോള സുരക്ഷാ പ്രോട്ടോക്കോളുകൾ എൻക്രിപ്‌റ്റ് ചെയ്‌തിരിക്കുന്നതിനാൽ പാസ്‌പോർട്ട് ഉടമയുടെ വിവരങ്ങളിൽ കൃത്രിമം കാണിക്കാൻ കഴിയില്ല. സാധാരണ പാസ്‌പോർട്ടിൽ നിന്ന് വ്യത്യസ്‌തമായി ഇ - പാസ്‌പോർട്ടിന്റെ പുറം കവറിന് മുകളിൽ സ്വർണ നിറത്തിലുള്ള ഒരു ചിഹ്നം കൂടി ഉണ്ടാകും.
പ്രാധാന്യം
ഏറ്റവും സുരക്ഷിതവും എളുപ്പത്തിലുമുള്ള അന്താരാഷ്‌ട്ര യാത്രയ്‌ക്കുള്ള ആഗോള മാനദണ്ഡമായി ഇ- പാസ്പോർട്ടുകൾ മാറും. ഇ - പാസ്‌പോർട്ടിലുള്ള ചിപ്പ് ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് ഉടമയുടെ പൂർണവിവരം ലഭിക്കും. ഇ - പാസ്‌പോർട്ട് ഉപയോഗിച്ച് ഓട്ടോമേറ്റഡ്, കോൺടാക്റ്റ്‌ലെസ് ഇമിഗ്രേഷൻ സൗകര്യവും ലഭിക്കുന്നതാണ്. എയർപോർട്ടുകളിൽ ക്യൂവിൽ ദീർഘനേരം നിൽക്കേണ്ട ആവശ്യവും വരുന്നതല്ല.
വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കുന്നത് പോലുള്ള കുറ്റകൃത്യങ്ങൾ പൂർണമായും തടയാൻ ഇ - പാസ്‌പോർട്ടിലൂടെ സാധിക്കും. മാത്രമല്ല, ഈ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതോടെ ഇന്ത്യ, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യമാകും. ഇതോടെ, ഉയർന്ന സുരക്ഷാ രേഖകൾ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംനേടും.
ഇതുവരെ, യുഎസ്, കാനഡ, മെക്സിക്കോ, ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവയുൾപ്പെടെ 120ലധികം രാജ്യങ്ങൾ ചിപ്പ് അധിഷ്ഠിത ബയോമെട്രിക് പാസ്‌പോർട്ടുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇന്ത്യ ഇപ്പോൾ ഔദ്യോഗികമായി ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്.
ഇ-പാസ്‌പോർട്ടുകൾ വാഗ്ദാനം ചെയ്യുന്ന സേവാ കേന്ദ്രങ്ങൾ
ഇന്ത്യയിലെ 13 നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തിൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നത്. നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി, ഡൽഹി എന്നിവയാണ് ഈ നഗരങ്ങൾ. ഇത് ഒരു തുടക്കം മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. 2025 പകുതിയോടെ രാജ്യവ്യാപകമായി എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഈ സംവിധാനം വരും. ഈ വർഷം മാർച്ച് മൂന്നിനാണ് തമിഴ്‌നാട്ടിൽ ഇ - പാസ്‌പോർട്ട് സംവിധാനം ആരംഭിച്ചത്. മാർച്ച് 22 ആയപ്പോൾ 20,729 ഇ -പാസ്‌പോർട്ടുകൾ തമിഴ്‌നാട്ടിൽ വിതരണം ചെയ്‌തു.
ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?
സാധാരണ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന അതേ രീതിയിലാണ് ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ടത്. പാസ്‌പോർട്ട് സേവാ പോർട്ടൽ സന്ദർശിച്ച ശേഷം അവശ്യമായ വിവരങ്ങൾ നൽകി ഫീസടയ്‌ക്കുക. ശേഷം നിങ്ങളുടെ അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
അപ്പോയിന്റ്മെന്റ് സമയത്ത്, നിങ്ങളുടെ ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് ഡാറ്റ ശേഖരിക്കും. എല്ലാ ഇ-പാസ്‌പോർട്ടുകളിലും നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിൽ പ്രിന്റ് ചെയ്ത് ചിപ്പുകൾ ഉപയോഗിക്കും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കുക കൂടിയാണ് ഇതിലൂടെ.
ഇ - പാസ്‌പോർട്ട് എടുക്കണമെന്നത് നിർബന്ധമുള്ള കാര്യമല്ല. നിങ്ങളുടെ നിലവിലുള്ള പാസ്‌പോർട്ടുകൾ അവയുടെ കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. ഇ - പാസ്‌പോർട്ട് വേണമെന്നുള്ളവർക്ക് അതിനായി അപേക്ഷിച്ചാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |