ഷിംല: ഇന്ത്യയിൽ വിനോദസഞ്ചാരത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് പോളണ്ടുകാരി. കണ്ടന്റ് ക്രിയേറ്ററും ട്രാവൽ വ്‌ളോഗറുമായ കസിയ എന്ന യുവതിയാണ് ഹിമാചൽപ്രദേശിൽ ട്രക്കിംഗിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുന്നത്. ട്രക്കിംഗ് നടത്തുന്നതിനിടയിൽ ഒരാൾ പിന്തുടരുന്ന വീഡിയോയാണ് കസിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗസ്റ്റ് ഹൗസിൽ നിന്ന് ട്രക്കിംഗിനായി വനമേഖലയിലേക്ക് പുറപ്പെട്ടതായിരുന്നു കസിയ.
ട്രക്കിംഗ് ചെയ്യുന്ന സമയത്ത് ഒരാൾ തന്നെ സമീപിക്കുകയും സെൽഫിയെടുക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി വീഡിയോയിൽ പറയുന്നു. 'എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടെന്ന് അയാൾ പറഞ്ഞു. അതിന് സാധിക്കില്ലെന്ന് ഞാൻ മറുപടിയും കൊടുത്തു.എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു. സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഒരുപാട് ദിവസങ്ങൾ ഇന്ത്യയിൽ താമസിച്ചിട്ടുണ്ട്. അതിനിടയിൽ അപരിചിതരോടൊപ്പം ചിത്രങ്ങൾ എടുത്തിട്ടുമുണ്ട്. അവരോടൊക്കെ സംസാരിച്ചിട്ടുണ്ട്. ഇനി അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എത്ര പറഞ്ഞിട്ടും ആ മനുഷ്യൻ, എന്നെ പിന്തുടരുകയായിരുന്നു.
അയാൾ ഹിന്ദിയിൽ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.ഒടുവിൽ പേടിച്ചാണ് ക്യാമറയിൽ വീഡിയോ പകർത്താൻ ആരംഭിച്ചത്. താൻ ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് മനസിലായാതോടെ അയാൾ പിന്തുടരുന്നത് നിർത്തി തിരികെ പോകുകയായിരുന്നു. ആരും ആയാളെ പോലെയാകരുത്. എന്റെ ചിത്രങ്ങൾ എടുക്കാൻ, ഞാനൊരു മൃഗശാലയിലുളള മൃഗമല്ല. ഇത്തരത്തിൽ ആരോടും ഒരിക്കലും ചെയ്യരുത്'- യുവതി വീഡിയോയിൽ പറയുന്നു. ഇത്തരത്തിലുളള മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞ് ഇന്ത്യ സന്ദർശിക്കുന്നത് നിർത്താൻ പോകുന്നില്ലെന്നും യുവതി വീഡിയോയുടെ അവസാനം പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |