ചെറുതുരുത്തി: കാലവർഷം കനത്തതോടെ ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകുവാൻ തുടങ്ങി. നാല് ദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയിലാണ് ഭാരതപ്പുഴയുടെ ഇരുകരകളും മുട്ടി വെള്ളം ഒഴുകാൻ തുടങ്ങിയത്. ഭാരതപ്പുഴയിലെ നിരവധി തടയണകൾ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് ഉള്ളത്. എപ്പോൾ വേണമെങ്കിലും ഒഴുകിപ്പോകാവുന്ന അവസ്ഥയും ഉണ്ട്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച പഴയ കൊച്ചിൻ പാലം സർക്കാർ പൊളിച്ചുനീക്കാൻ ഉത്തരവ് ആയെങ്കിലും പുഴയിൽ വെള്ളം നിറഞ്ഞതോടെ ഇതും ആശങ്കയിലാണ്. കൊച്ചിൻ പാലത്തിൽ നിന്നും 100 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ചെറുതുരുത്തി ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാണ്. തടയണ പൂർണമായും മണൽ വന്ന് നിറഞ്ഞ അവസ്ഥയിലാണുള്ളത്. കഴിഞ്ഞദിവസം മണൽ വാരാൻ ഉത്തരവായെങ്കിലും ഭാരതപ്പുഴയിലെ ഒഴുക്ക് വർദ്ധിച്ചതോടെ മണലെടുപ്പ് ആശങ്കയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാരതപുഴയുടെ ഒഴുക്ക് വർദ്ധിക്കുകയും മണിക്കൂറുകൾക്കകം ഇരുകരകളും നിറഞ്ഞു കവിഞ്ഞ് ഒഴുകാൻ തുങ്ങിയത്. ഭാരതപ്പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന കൊച്ചിൻ പാലത്തിന് മുകളിൽ നിന്നുള്ള ദൃശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |