മുതിർന്ന സി.പി.എം നേതാവ് പി.ജയരാജൻ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് എന്നരീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് തികച്ചും വ്യാജമായ വാർത്തകളാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റുമായി പി.ജയരാജൻ. പിതൃശൂന്യമായ ഇത്തരം വാർത്തകൾ വലിയ അളവിൽ പ്രചരിപ്പിക്കുന്നത് സംഘപരിവാറാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സി.പി.ഐ.എം പ്രവർത്തകൻ എന്ന നിലയ്ക്ക് സംഘപരിവാറിനെതിരെ പോരാടിയ ആളാണ് താനെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഇരുപത് വർഷം മുൻപൊരു തിരുവോണ നാളിൽ തന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചവർ ഈ തിരുവോണ നാളിൽ താൻ ബി.ജെ.പിയിൽ ചേരുന്നുവെന്ന നെറികെട്ട നുണ പ്രചരിപ്പിക്കുകയാണെന്നും പി.ജയരാജൻ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു.എന്നാൽ ആ സമയത്ത് അത് ഞാൻ അവഗണിക്കുകയായിരുന്നു.
എന്നാൽ ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും.ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിവാരമാണെന്ന് വ്യക്തമായിരിക്കുകയാണ്.ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും.
പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ.അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.
സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |