പെരുമഴ ഇത്തവണയും കോഴിക്കോടിനെ വെറുതെ വിട്ടില്ല. കനത്ത മഴയിൽ ജില്ലയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ദിനംപ്രതി ആയിരങ്ങളെത്തുന്ന നഗരം ദിവസങ്ങളോളം വെള്ളത്തിലാണ്ടു. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഏറെ ബുദ്ധിമുട്ടിയത് കാൽനട യാത്രക്കാരാണ്. കൃഷിനാശത്തിന് പുറമെ നിരവധി വീടുകളും തകർന്നു. ഓരോ വർഷകാലത്തും കോർപ്പറേഷൻ പറയും, വെള്ളക്കെട്ട് ഉടൻ പരിഹരിക്കുമെന്ന്. എന്നാൽ ഒന്നും നടക്കില്ലെന്നതാണ് സത്യം. അടുത്ത വർഷവും ഇതുതന്നെ ആവർത്തിക്കും. വാഗ്ദാനം വെറും വാക്കായി മാത്രം അവശേഷിക്കും.
മഴയിൽ മുങ്ങി നഗരം
മാനാഞ്ചിറയിൽ ഫുട്പാത്തിലൂടെ പോലും നടക്കാനാകാത്ത സ്ഥിതിയാണ്. ഓടകൾ പലതും മാലിന്യം നിറഞ്ഞ് അടഞ്ഞു. സ്പോർട്സ് കൗൺസിൽ പരിസരത്ത് അഴുക്കുചാലിലെ ഇലക്ട്രിക് പോസ്റ്റ് വെള്ളമൊഴുക്കിന് തടസമാകുന്നു. റോഡുകളെല്ലാം കുളം കണക്കാണ്. മുട്ടോളമാണ് വെള്ളം. മഴ തോർന്നാലും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിയാൻ ദിവസങ്ങളെടുക്കുന്നു. ഒഴിവു ദിവസങ്ങളിലും മറ്റും നിരവധി പേരെത്തുന്ന മിഠായി തെരുവിനടുത്താണ് ഈ പ്രശ്നം. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയിൽ മാനാഞ്ചിറക്ക് ചുറ്റും വലിയ വെള്ളക്കെട്ടാണുള്ളത്.
പുതിയ സ്റ്റാൻഡ് ഭാഗത്തും മറ്റുമുള്ള വെള്ളം ഓവുചാലിലേക്ക് എത്താത്തതാണ് പ്രധാന പ്രശ്നം. ഭൂപ്രകൃതിക്കനുസരിച്ച് അഴുക്കുചാൽ സംവിധാനവുമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. നഗരത്തിൽ പലയിടത്തും ഓവുചാലുകളുമില്ലെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. സാഹിത്യനഗരമെന്ന അംഗീകാരമുള്ള കോഴിക്കോട്ടാണ് ഈ സ്ഥിതി. ഓവുചാലുകൾക്ക് മുകളിലൂടെ നടപ്പാതയ്ക്കായി ഇന്റർലോക്ക് വിരിച്ചതും വെള്ളം ഓവുചാലിലെത്താൻ തടസമാകുന്നുവെന്ന് ആക്ഷേപമുണ്ട്. ഇതും നിർമ്മാണത്തിലെ പിഴവായി വിലയിരുത്തപ്പെടുന്നു. നഗരാസൂത്രണത്തിലെ പിഴവിനെ പറ്റി കോർപ്പറേഷൻ കൗൺസിലർമാർ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമില്ല.
മഴയ്ക്ക് പിന്നാലെയുണ്ടാവുന്ന വെള്ളക്കെട്ടിൽ റോഡും കുഴിയും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് നഗരത്തിലെ ഇടവഴികൾ. പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരാണ് ഇത്തരം റോഡുകളിലെ കുഴികളിൽ വീഴുന്നത്. ചാലപ്പുറം ഭജനമഠം റോഡ്, അഡ്വ. കുഞ്ഞിരാമ മേനോൻ റോഡ്, തളി റോഡ്, പയ്യാനക്കൽ ഭാഗത്തെ ഇടവഴികൾ, ബേപ്പൂർ തമ്പി റോഡ്, നല്ലളം ഹൈസ്കൂൾ റോഡ് തുടങ്ങിയിടങ്ങളിലെ ഇടവഴികളിലെല്ലാം കുഴികളാണ്. പലയിടങ്ങളിലും രാത്രി വെളിച്ചമില്ലാത്തതും വിനയാകുന്നു. തെരുവു വിളക്കുകൾ സ്ഥാപിക്കാനും കോർപ്പറേഷൻ നടപടിയെടുത്തിട്ടില്ല. ഈ ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. സ്പോർട്സ് കൗൺസിൽ ഹാളിന് മുൻവശം, ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരം, സ്റ്റേഡിയം ജംഗ്ഷൻ, ജാഫർഖാൻ കോളനി, റെയിൽവേ സ്റ്റേഷൻ പരിസരം, പറയഞ്ചേരി മാവൂർ റോഡ്, രാജാജി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരം വെള്ളക്കെട്ടാണ്.
പരിഹാരം കല്ലായിപ്പുഴ
ആഴം കൂട്ടൽ
നഗരത്തിലെ വെള്ളം കനോലി കനാലിലും തുടർന്ന് കല്ലായിപ്പുഴയിലുമാണ് എത്തുന്നത്. കല്ലായിപ്പുഴയുടെ ആഴം കുറഞ്ഞതാണ് നഗരത്തിലെ വെള്ളക്കെട്ടിനുള്ള ഒരു കാരണം. ആഴം കൂട്ടൽ പ്രവൃത്തി മഴയ്ക്കു മുമ്പ് തീർക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. മഴയെത്തുടർന്ന് പ്രവൃത്തികൾ നിറുത്തി. മഴ കുറഞ്ഞാൽ പ്രത്യേകാനുമതി വാങ്ങി വീണ്ടും ചെളിയെടുക്കും. അടുത്ത മേയിലേ പ്രവൃത്തി തീരാനിടയുള്ളൂ.
കെെയേറ്റവും മാലിന്യവും കാരണം ദിനംതോറും നശിച്ചു കൊണ്ടിരിക്കുന്ന കല്ലായിപുഴയുടെ നവീകരണത്തിന് കോഴിക്കേട് കോർപ്പറേഷൻ 12 കോടി 98ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിനെ ഏല്പിച്ച പുഴനവീകരണ പ്രവൃത്തി ഇഴയുകയാണെന്ന് കല്ലായിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. കരാർ വ്യവസ്ഥയിൽ 4.2 കിലോമീറ്റർ ദൂരത്തിലും 2 മീറ്ററിലധികം ആഴത്തിലും ഒരുവർഷം കൊണ്ട് പൂർത്തികരിക്കേണ്ട നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം 2024 ഒക്ടോബറിൽ നടന്നെങ്കിലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി 2025 ഫെബ്രുവരി 26 നാണ് ആരംഭിച്ചത് . പ്രവൃത്തി ആരംഭിച്ച് മൂന്നുമാസം പിന്നിട്ടിട്ടും 200 മീറ്റർ ദൂരം പോലും ചെളിയും മാലിന്യങ്ങളും നീക്കാൻ കരാറുകാരന് സാധിച്ചിട്ടില്ല.
കോതി അഴിമുഖത്ത് ഒരു ഡ്രഡ്ജറും ഒരു ബാർജറും മാത്രം ഉപയോഗിച്ചാണ് ചെളിനീക്കിയിരുന്നത്. നവീകരണ പ്രവൃത്തി കൂടുതൽ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് വേഗത്തിലാക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കാത്തതും വിനയായി. പുഴ നവീകരണം ഒരു ഭാഗത്ത് നടക്കുമ്പോൾ പുഴയിൽ മണ്ണിട്ട് നികത്തി കെെയേറ്റം നടത്തുന്നവർക്കെതിരെ നൽകുന്ന പരാതിയിൽ നടപടികളില്ലെന്നും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പുഴ കയ്യേറ്റമെന്ന് തെളിഞ്ഞിട്ടും കയ്യേറ്റക്കാർക്കെതിരെ നിയമനടപടിയില്ലാത്തത് ഉദ്യോഗസ്ഥരും കെെയേറ്റക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണെന്നും പറയുന്നു. കല്ലായിപ്പുഴയിൽ നിന്ന് ഇതുവരെ 60,000 ക്യുബിക് മീറ്റർ ചെളി മാത്രമാണ് നീക്കിയത്. മാലിന്യം കാരണം ദിനംതോറും നശിച്ച് കുപ്പിക്കഴുത്ത് പോലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന കല്ലായി പുഴയുടെ വീണ്ടെടുപ്പിന് സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നാണ് പരിസ്ഥിതി സ്നേഹികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |