പാലക്കാട്: ഒരു മാമ്പഴ സീസൺകൂടി പടിയിറങ്ങുമ്പോൾ കേരളത്തിന്റെ മാംഗോസിറ്രിയായ മുതലമടയ്ക്ക് ഇക്കൊല്ലം നേട്ടത്തിന്റെ മധുരകാലം. വിറ്റുവരവ് 600 കോടി (70%ത്തിലേറെ). കീടബാധ കുറഞ്ഞതും സീസൺ ആരംഭത്തിൽതന്നെ നല്ല വില ലഭിച്ചതുമാണ് കാരണം. കാലാവസ്ഥ വ്യതിയാനവും കീടബാധയും കാരണം കഴിഞ്ഞ മൂന്നുവർഷം കർഷകർക്ക് നഷ്ടമായിരുന്നു.
ഡിസംബർ-മേയ് ആണ് മുതലമടയിലെ മാമ്പഴക്കാലം. സംഭരണത്തിനും വിപണനത്തിനുമായി ഇരുന്നൂറിലധികം കേന്ദ്രങ്ങൾ ഇവിടെയുണ്ട്. രാജ്യത്ത് ആദ്യം വിളയുന്നതിന്റെ പെരുമയുള്ള മുതലമട മാമ്പഴത്തിന് കൊൽക്കത്ത, ഇൻഡോർ, ഡൽഹി, അഹമ്മദാബാദ്, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലും ഗൾഫ്, യൂറോപ്യൻ വിപണികളിലും മികച്ച വില ലഭിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അൽഫോൺസയ്ക്ക് അന്യസംസ്ഥാന വിപണിയിൽ കിലോയ്ക്ക് 450 രൂപയായിരുന്നു വില. സീസൺ പകുതിയായപ്പോൾ ഗൾഫ് രാജ്യങ്ങളിലെ മാളുകളിൽ വില 1350 രൂപ വരെയെത്തിയിരുന്നു. പ്രതിദിനം 250 ടണ്ണിനുമുകളിൽ മാങ്ങ അതിർത്തി കടത്താനായതും നേട്ടമായി.
കൃഷി 10,000 ഹെക്ടറിൽ
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശന, കൊടുവായൂർ, പുതുനഗരം, വടവന്നൂർ, പട്ടഞ്ചേരി, വണ്ടിത്താവളം, വാളയാർ ചുരംവരെ 10,000 ഹെക്ടർ സ്ഥലത്താണ് കൃഷി.
30ലധികം മാവ് ഇനങ്ങളുണ്ട്.
കർഷകർ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങി 20,000പേരാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |