ന്യൂഡൽഹി: അഹമ്മദാബാദിൽ കത്തിയമർന്ന എയർ ഇന്ത്യ ഡ്രീം ലൈനർ ബോയിംഗ് 787 വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സിനും തകരാറുകൾ സംഭവിച്ചതായി റിപ്പോർട്ട്. പ്രാദേശിക വിദഗ്ദ്ധർക്ക് വിവരം ശേഖരിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ബ്ളാക്ക് ബോക്‌സ് യുഎസിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാർ. 270 പേർ ചാരമായ അഹമ്മദാബാദ് വിമാനാപകടത്തിൽ അട്ടിമറി സാദ്ധ്യത ശക്തമാകവേയാണ് അധികൃതരുടെ പുതിയ നീക്കം.
വാഷിംഗ്‌ടണിലെ നാഷണൽ സേഫ്‌ടി ട്രാൻസ്‌പോർട്ട് ലബോറട്ടറിയിലേയ്ക്കാണ് ബ്ളാക്ക് ബോക്‌സ് പരിശോധനയ്ക്കായി അയക്കുന്നത്. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ എയർക്രാഫ്ട് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറും. ഇവർക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതലയുള്ളത്.
ജൂൺ 16നാണ് അപകടത്തിനിരയായ വിമാനത്തിന്റെ രണ്ടാമത്തെ ബ്ളാക്ക് ബോക്‌സ് അന്വേഷണ സംഘം കണ്ടെത്തിയത്. വിമാനത്തിന്റെ കോക്‌പിറ്റ് വോയിസ് റെക്കാഡറും ഫ്ളൈറ്റ് ഡാറ്റ റെക്കാഡറും കഴിഞ്ഞയാഴ്‌ച കണ്ടെത്തിയിരുന്നു.
അതേസമയം, വിമാന അപകടത്തിൽ ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. മെയിന്റനൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഗുജറാത്ത് പൊലീസ്, എയർപോർട്ട്സ് അതോറിട്ടി, ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ എന്നിവരും അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതസമിതിയും അന്വേഷിക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കാഡർ, ബ്ലാക്ക് ബോക്സ് എന്നിവയിലെ ഡേറ്റ സൂക്ഷ്മമായി പരിശോധിക്കുകയാണ്. യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സമാന്തര അന്വേഷണം നടത്തുന്നു. ബോയിംഗ് കമ്പനി ഉദ്യോഗസ്ഥരും യുകെയിലെ ഏവിയേഷൻ വിദഗ്ദ്ധരും അഹമ്മദാബാദിൽ ക്യാമ്പ് ചെയ്യുകയാണ്.
വിമാനത്തിന്റെ പൈലറ്റിന് പിഴവുണ്ടായോ? സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായത്? വിമാന രൂപകല്പനയിൽ അപാകതയുണ്ടായിരുന്നോ? എൻജിൻ മെയിന്റനൻസ് കൃത്യമായി നടത്തിയില്ലേ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അന്വേഷണ സംഘം തേടുന്നത്.
വിമാനത്തിന്റെ രണ്ടു എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായി, ഇലക്‌ട്രിക്- ഹൈഡ്രോളിക് സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചില്ല തുടങ്ങിയ സംശയങ്ങൾ ബലപ്പെടുകയാണ്. ഈ സാഹചര്യമുണ്ടായാൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന റാറ്റ് (റാം എയർ ടർബൈൻ) ഡ്രീംലൈനറിലും പ്രവർത്തിച്ചെന്നാണ് സംശയിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന് ഹൈഡ്രോളിക്- ഇലക്‌ട്രിക് പവർ നൽകുന്ന ചെറിയ ടർബൈൻ ആണ് റാറ്റ്. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയിൽ റാറ്റ് പ്രവർത്തിച്ചിരുന്നെന്ന് വിശ്വസിക്കാവുന്ന ശബ്‌ദമുണ്ട്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ എൻജിൻ മൂന്ന് മാസം മുൻപ് മാറ്റിസ്ഥാപിച്ചെന്ന് സൂചനയും ലഭിച്ചിട്ടുണ്ട്. വലതുഭാഗത്തെ പഴയ എൻജിനാണ് മാർച്ചിൽ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |