തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി വീണ്ടും വിവാദം. പൊതുപരിപാടിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി ശിവൻകുട്ടി ചിത്രം കണ്ടതോടെ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് മന്ത്രിയെത്തിയത്. എന്നാൽ താൻ എത്തുമ്പോഴേക്ക് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ തന്റെ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് മൈക്കിലൂടെ തന്നെയാണ് അദ്ദേഹം വിയോജിപ്പ് അറിയിച്ചത്.
കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നു. ഞാൻ ചെല്ലുമ്പോൾ കാണുന്നത് പുഷ്പാർച്ചന നടത്തുന്നതാണ്. ഗവർണർ വളരെ അഹങ്കാരത്തോടെ നിലപാടെടുത്തു. രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി.'- മന്ത്രി വിമർശിച്ചു.
ഭാരതാംബയുടെ ചിത്രം വയ്ക്കില്ലെന്ന് രാജ്ഭവൻ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഇതുകൊണ്ടുമാത്രമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും, രാജ്‌ഭവനിൽ നടക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന ഉറപ്പ് ആർക്കും നൽകിയിട്ടില്ലെന്നുമാണ് രാജ്‌ഭവൻ നൽകുന്ന വിശദീകരണം.
പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചത് നേരത്തെ വിവാദമായിരുന്നു. ആർ എസ് എസ് കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണർ - സർക്കാർ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. പിന്നീട് സർക്കാരിന്റെ അനുനയത്തിന് ഗവർണർ ആർ വി ആർലേക്കർ വഴങ്ങിയിരുന്നു. രാജ്ഭവനിലെ സർക്കാർ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്തു നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലായിരുന്നു തീരുമാനം.
ഭാരതംബ ,ഹെഡ്ഗെവാർ, ഗോൾവാർക്കർ ചിത്രങ്ങൾ പുറമേ രാജ്ഭവനിലെ അതിഥി മുറിയിൽ ശ്രീനാരായണ ഗുരുദേവൻ, മഹാത്മാ ഗാന്ധി, സ്വാമി വിവേകാനന്ദൻ, രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |