കോട്ടയം: കോത്തല സ്വദേശിയായ സുശീലയുടെ ജീവിതത്തിന് പ്രകാശം പകരുന്നത് അലങ്കാര ബൾബുകൾ. എൽ.ഇ.ഡി അലങ്കാര ബൾബുകൾ കോർത്തിണക്കുന്നതിലൂടെ ആഴ്ചയിൽ സ്വന്തമാക്കുന്നത് കുറഞ്ഞത് 5000 രൂപ. 23 വർഷമായി ഈ മേഖലയിലെ തിളക്കമാണ് 42കാരിയായ സുശീല.
18ാം വയസിൽ വാകത്താനത്ത് ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ ജോലിക്കു പോയതാണ് വഴിത്തിരിവായത്. കടയുടമ വാകത്താനം ശശി ബൾബുകൾ സെറ്റ്ചെയ്യാൻ പഠിപ്പിച്ചു. എട്ട് എം.എം ബൾബ്, ഏഴ് കമ്പിയുള്ള വയർ, ഹോൾഡർ, കപ്പ്, റെസിസ്റ്റൻസ്, ഡയോഡ്, കപ്പാസിറ്റർ തുടങ്ങിയവ വാങ്ങിയാണ് നിർമ്മാണം.
ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ കോത്തല മണ്ണുത്തിപാറ പള്ളിക്കുന്നേൽ അജയനെ വിവാഹം കഴിച്ചതോടെ ഈ മേഖല ജീവിതത്തിന്റെ ഭാഗമായി.
പന്തൽ വർക്ക്, ഉത്സവം, പെരുന്നാൾ, വിവാഹം,സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അലങ്കാര ബൾബുകൾ വേണം. ഇത് വാടകയ്ക്കും നൽകുന്നുണ്ട്. മൂന്നു ദിവസത്തിന് (മാല ബൾബ്) 40 രൂപ. തോരണത്തിന് 45 രൂപ. 8 എം.എം (ബൾബും, ഏഴ് കമ്പി വയർ) ആയതിനാൽ, എത്രനാൾ വേണമെങ്കിലും ഈടുനിൽക്കും. ഇടിമിന്നൽ, മഴ എന്നിവ യേറ്റാൽ മാത്രമേ കേടാകൂ. മാലയ്ക്ക് 300 രൂപയും, തോരണത്തിന് 400 രൂപയുമാണ് വില.
മിന്നാനും ഓടാനും റെഡി
ഒരു ബൾബിൽ നിന്നു (പോസിറ്റീവ്,നെഗറ്റീവ്) അതിന്റെ കാലുകൾ കട്ട് ചെയ്തശേഷം വയറിൽ പിടിപ്പിക്കും. ഡയോഡ്, കപ്പാസിറ്റർ, റെസിസ്റ്റൻസ് എന്നിവ മൂന്നും ഘടിപ്പിച്ച് സർക്യൂട്ട് ചെയ്താൽ ബൾബ് പ്രകാശിക്കും. ഓടിയോടി കത്തുന്ന മാല ബൾബുകൾക്കായി സർക്യൂട്ടിൽ ചേയ്‌സർ ഘടിപ്പിക്കും. തെളിയുകയും അണയുകയും ചെയ്യുന്ന മാല ബൾബുകൾക്കായി അഡാപ്റ്റർ ഘടിപ്പിക്കും. മുക്കാൽ മണിക്കൂർ കൊണ്ട് 12 മീറ്റർ നീളമുള്ള മാല നിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |