തിരുവനന്തപുരം : രണ്ട് നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്കാണ് രോഗമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരണത്തിനായി സാമ്പിളുകൾ അയച്ചു. സ്ഥിരീകരണം ലഭിക്കുന്നതിനു മുമ്പ് തന്നെ പ്രോട്ടോകോൾ പ്രകാരം പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി.
മൂന്നു ജില്ലകളിലും ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്തും. 26 കമ്മിറ്റികൾ വീതം മൂന്നു ജില്ലകളിൽ രൂപീകരിച്ചു. പൊലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും.
സ്റ്റേറ്റ് ഹെൽപ്പ് ലൈനും ജില്ലാ ഹൈൽപ്പ് ലൈനുമുണ്ടാകും. രോഗബാധിതരുള്ള ജില്ലകളിൽ കണ്ടയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
സമ്പർക്കപ്പട്ടികയിൽ345 പേർ
തിരുവനന്തപുരം : മലപ്പുറത്ത് 211,പാലക്കാട് 91, കോഴിക്കോട് 43 എന്നിങ്ങനെ സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ 345 പേരുള്ളതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച സാമ്പിളുകളിൽ പാലക്കാട് ചികിത്സയിലുള്ളയാൾ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാൻ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |