കൊച്ചി: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള നിലവാര പരിശോധന നിശ്ചിത ഇടവേളകളിൽ നടക്കുന്നുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിനു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
നിയമത്തിൽ പറയുന്ന പരാതി പരിഹാര സമിതി സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ചട്ടത്തിൽ എന്താണ് പരാമർശിക്കുന്നത്? പരാതി പരിഹാര സമിതി സംബന്ധിച്ച വിജ്ഞാപനം ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്നും കോടതി ചോദിച്ചു. കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്
കൗൺസിലിന്റെ സംസ്ഥാന സെക്രട്ടറിയും സത്യവാങ്മൂലം നൽകണം. ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കൗൺസിൽ എന്നിവരെ കക്ഷി ചേർത്തു ഹർജിയിൽ ഭേദഗതി വരുത്താൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി.
സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ജി. സാമുവൽ
നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങളും ശുചിത്വവും ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഫലപ്രദമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതുൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |