കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻസുരക്ഷാ വിഴ്ച. നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ഇരുമ്പ് കമ്പി താഴേക്ക് പതിച്ച് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. നീരാവിൽ സ്വദേശി സുധീഷിനും (40) വട്ടിയൂർക്കാവ് സ്വദേശിയും അദ്ധ്യാപികയുമായ ആശയ്ക്കുമാണ് (52) പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം. ട്രെയിനിൽ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനിടിയിലായിരുന്നു അപകടം സംഭവിച്ചത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലുനില പാര്‍ക്കിംഗ് കെട്ടിടത്തിന് മുകളില്‍ നിന്ന് കമ്പി തലയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. മൂന്നാം നിലയില്‍ നിന്ന് രണ്ട് കമ്പികളാണ് താഴേക്ക് വീണത്. റെയിൽവേ സ്റ്റേഷനിലെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം. കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍ നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |