തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് മടങ്ങുമ്പോൾ നടത്തിയ പ്രസ്താവനയുടെ പേരിൽ നടൻ കൊല്ലം തുളസിക്ക് സോഷ്യൽ മീഡിയയിൽ 'പൊങ്കാല'. രൂക്ഷവിമർശനവും പരിഹാസവും നിറഞ്ഞ ട്രോളുകൾ നിറയുകയാണ്. ഇതിനൊപ്പം കടുത്ത അശ്ലീലം നിറഞ്ഞ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം എന്നുള്ള കൊല്ലം തുളസിയുടെ പ്രസ്താവനയാണ് വിവാദമായത്.
ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത് മടങ്ങവേ തന്നെ വളഞ്ഞ ഓൺലൈൻ മാദ്ധ്യമങ്ങൾക്കുമുന്നിലാണ് കൊല്ലം തുളസി വിവാദപ്രസ്താവന നടത്തിയത്. 'ആണുങ്ങൾ ഭരിക്കണം എന്നാണോ ചേട്ടന് താൽപ്പര്യം' എന്നായിരുന്നു ചോദ്യം. 'ആണുങ്ങൾ അല്ലേ ഭരിക്കുക. പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം' എന്നായിരുന്നു കൊല്ലംതുളസി ഇതിന് മറുപടി പറഞ്ഞത്. അങ്ങനെയല്ലേ വേണ്ടത് എന്ന് തിരിച്ചുചോദിക്കാനും നടൻ മറന്നില്ല. പുരുഷന്മാർ എപ്പോഴും പെണ്ണുങ്ങളുടെ മോളിലായിരിക്കണം എന്നും നടൻ പറയുന്നുണ്ട്. ഇതിനുശേഷം ക്യാമറയെ നോക്കി ഞാൻ വെറുതേ പറഞ്ഞതാണ് കേട്ടോ എന്നുകൂടി പറഞ്ഞശേഷമാണ് അവിടെനിന്ന് മടങ്ങിയത്.
അതേസമയം, അമ്മയുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോനാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും വനിതകൾ. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ലക്ഷ്‌മിപ്രിയ വൈസ് പ്രസിഡന്റ്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി.
ട്രഷററായി ഉണ്ണി ശിവപാലും മറ്റൊരു വൈസ് പ്രസിഡന്റായി ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യുട്ടീവ് കമ്മിറ്റി വനിതാ വിഭാഗത്തിൽ അഞ്ജലി നായർ, ആശ അരവിന്ദ്, നീനു കുറുപ്പ്, സരയു മോഹൻ എന്നിവരും പൊതുവിഭാഗത്തിൽ ജോയ് മാത്യു, കൈലാഷ്, ഡോ.റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, സുജോയ് വർഗീസ്, ടിനി ടോം, വിനു മോഹൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ദേവനെയാണ് ശ്വേത മേനോൻ പരാജയപ്പെടുത്തിയത്. ഭാരവാഹികൾ ചുമതലയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |