തിരുവനന്തപുരം: കേരളത്തിൽ മതതീവ്രവാദ രാഷ്‌ട്രീയത്തിന് തടയിട്ടത് മോദി സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നാടിന്റെ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തും. സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്‌തരല്ല. മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ല.
പിണറായി വിജയൻ സ്റ്റേറ്റ് സ്‌പോൺസേർഡ് അഴിമതിയാണ് നടത്തിയത്. 2026ൽ കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാകും. അതിനായാണ് ബിജെപി 2026ൽ മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ട് ബിജെപി നേടും. ബിജെപി ഇല്ലാതെ വികസിത കേരളം ഉണ്ടാകില്ല. അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകും' - അമിത് ഷാ പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിന്റെ അഭിമാന പദ്ധതികൾ ഉയർത്തിക്കാട്ടി വികസനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം 3700 കോടിയുടെ റെയിൽ വികസനം കേരളത്തിൽ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്‌ത ശേഷമാണ് പുത്തരിക്കണ്ടം മൈതാനിയിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |