SignIn
Kerala Kaumudi Online
Monday, 14 July 2025 9.40 PM IST

പെറ്റിയടക്കാത്ത വാഹനങ്ങളെ കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹന വകുപ്പ്

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: എ.ഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തിൽ തന്നെ സവാരി നടത്തുന്നവരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച് തീർത്ത് നിയമ നടപടികൾ പൂർത്തിയാക്കുമ്പോൾ അതുവരെ വാഹനം സൂക്ഷിച്ചതിന്റെ വാടക കൂടി ഈടാക്കും.

മോട്ടോർവാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങൾ സൂക്ഷിക്കുന്നതിൽ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനായി സ്വകാര്യ കേന്ദ്രങ്ങളിലായിരിക്കും വാഹനങ്ങൾ സൂക്ഷിക്കുക. പിഴ വകുപ്പിനും വാടക സ്വകാര്യ സംരംഭകനും ലഭിക്കും. തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് മോട്ടോർവാഹന വകുപ്പ് ഈ രീതിയിൽ വാഹനങ്ങൾ സൂക്ഷിക്കുന്നുണ്ട്.

നികുതി അടയ്ക്കാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇവ സൂക്ഷിക്കാൻ സ്ഥലമില്ലാത്തത് തടസമായിരുന്നു. പെർമിറ്റും ഫിറ്റ്നസും ഇല്ലാത്ത ഓട്ടോറിക്ഷകളും, സാങ്കേതിക പോരായ്മയുള്ള സ്വകാര്യ ബസുകളും ടാക്സി കാറുകളും നിരത്തിലുണ്ട്. സൂക്ഷിക്കൽ കേന്ദ്രങ്ങൾ തുടങ്ങിയാൽ ഉടൻ ഇവയും പിടിച്ചെടുക്കും. അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും പിഴ ഒടുക്കിയില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കും. ഇതോടെ പിഴ, നികുതി കുടിശ്ശിക ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.

ഭദ്രമായി സൂക്ഷിക്കും

♦എം.വി.ഡിയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വകാര്യ വ്യക്തികൾക്ക് വാഹന കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാം.

♦ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കണം. ♦വാഹന പരിശോധനയ്ക്കിടയിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് കൈമാറും. ♦ഓഫീസിൽ നിന്നും പിഴ അടച്ച രസീതുമായി വന്ന് വാഹനം തിരികെ കൈപ്പറ്റാം.

♦വാഹനം സൂക്ഷിക്കുന്നതിന് നിശ്ചിത തുക വാഹന ഉടമയിൽ നിന്നും ഈടാക്കും.

ഇരുചക്രവാഹനത്തിന്

പെറ്റി 13.39 ലക്ഷം

കഴക്കൂട്ടം രജിസ്‌ട്രേഷനിലുള്ള ഒരു ഇരുചക്രവാഹനത്തിന് 13.39 ലക്ഷം രൂപ വരെ പിഴ കുടിശ്ശികയുണ്ട്. മെസേജും കത്തും അയച്ചിട്ടും വാഹന ഉടമ പിഴ ഒടുക്കിയിട്ടില്ല.

എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതിന് ശേഷമാണ് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായത്. ഇതിൽ 30 ശതമാനത്തോളം വാഹനങ്ങൾ പിഴ ഒടുക്കാൻ തയാറാകാതെ കുറ്റം ആവർത്തിക്കുന്നുണ്ട്. 20ൽ കൂടുതൽ തവണ പിഴ ചുമത്തിയ കാൽലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്.

TAGS: MVD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.