തിരുവനന്തപുരം: കനത്ത മഴയും ഒപ്പം മോശം കാലാവസ്ഥയെയും തുടർന്ന് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ,വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം കണ്ണൂർ ജില്ലയിൽ സ്‌കൂളുകൾക്ക് മാത്രമാണ് കളക്‌ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മറ്റ് ജില്ലകളിൽ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസ, സ്‌പെഷ്യൽ ക്ളാസുകൾ എന്നിങ്ങനെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കോഴിക്കോട് ജില്ലയിൽ കനത്ത മഴയാണ്. ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ. പാലക്കാട്. മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഓറഞ്ച് അലർട്ടിലൂടെ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4മി.മി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയംഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് യെല്ലോ അലർട്ട് എന്നതുകൊണ്ട് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |