കുമാരമംഗലം: കുമാരമംഗലം കറുകയിൽ കുറുനരി യുവാവിനെയും നാല് പശുക്കളേയും ആക്രമിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ജീവനക്കാരൻ കാഞ്ഞിരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34)നെയാണ് കുറുനരി ആക്രമിച്ചത്. കാൽ മുട്ടിനോട് ചേർന്ന് പരിക്കേറ്റ ശ്രീജേഷ് ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുറുനരി എത്തിയത്. വീട്ട്മുറ്റത്ത് നിന്നിരുന്ന ശ്രീജേഷിനെ ആക്രമിച്ച ശേഷം ഇദ്ദേഹത്തിന്റെ പിതാവ് ശ്രീകുമാറിന്റെ സഹോദരൻ സജിയുടെ വീട്ടിലെത്തി രണ്ട് പശുക്കളെ ആക്രമിച്ചു. പിന്നീട് കുടിയിരുപ്പിൽ പവിത്രന്റെ എന്നയാളുടെ വീട്ടിലെത്തി പശുക്കളേയും കടിക്കുകയായിരുന്നു. ഒരു വർഷത്തോളമായി പ്രദേശത്ത് കുറുനരി ശല്യം രൂക്ഷമാണെന്ന് വീട്ടുകാർ പറഞ്ഞു.പുലർച്ചെയും സന്ധ്യാ നേരങ്ങളിലും ഇവ കൂട്ടത്തോടെ ഓരിയിട്ട് ഭീതി വിതക്കും. ഈ സമയം കുട്ടികളെ പുറത്തിറക്കാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു. കുറുനരി ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ് സിബിൻ വർഗീസ് , വാർഡംഗങ്ങളായ സാജൻ ചിമ്മിനിക്കാട്ട്, ഷെമീന നാസർ, ലൈല കരീം, സജി ചെമ്പശേരി എന്നിവർ തൊടുപുഴ റേഞ്ച് ഓഫീസർ സിജോ സാമുവലിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |