തിരുവനന്തപുരം : മാനദണ്ഡങ്ങൾ പാലിക്കാതെയും യു.ജി.സി ചട്ടങ്ങൾ ലംഘിച്ചുമുളള ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾമാരുടെ സർക്കാർ ലിസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ പാലിച്ച് 2022 ൽ സെലക്ട് ചെയ്ത 110 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനും നിർദ്ദേശിച്ചു. ജസ്റ്റിസ് പി. വി.ആശ, മെമ്പർ പി.കെ. കേശവൻ എന്നിവർ ഉൾപ്പെട്ട ട്രൈബൂണലിന്റേതാണ് ഉത്തരവ്.
2022ൽ സെർച്ച് കമ്മറ്റി യു. ജി.സി ചട്ടങ്ങൾ അനുസരിച്ച് തിരഞ്ഞെടുത്ത 110 അപേക്ഷകരിൽ 36 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. ബാക്കിയുളളവർ ട്രൈബൂണലിൽ നിന്ന് അനുകൂല ഉത്തരവ് നേടിയപ്പോൾ കുറച്ച് പേരെ കൂടി നിയമിച്ചു. ഇതിനിടെ ഇഷ്ടക്കാരെ തിരികി കയറ്റാൻ യു.ജി.സി ചട്ടങ്ങൾ ലഘൂകരിച്ച് സെർച്ച് കമ്മറ്റിയെ കൊണ്ട് ചിലരെ തിരഞ്ഞെടുത്തു. ഇതിനെതിരെ 2022ൽ സെലക്ഷൻ ലഭിച്ചവർ വീണ്ടും സമീപിച്ചപ്പോഴാണ് ട്രൈബ്യൂണൽ സർക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കിയത്.
യു. ജി. സി ചട്ടപ്രകാരം യു.ജി.സി കെയർ ലിസ്റ്റിലോ സമാന റിവ്യൂ വിലോ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ളവരെ മാത്രമാണ് പ്രിൻസിപ്പാൾ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. ഇതിന് വിരുദ്ധമായി കോളേജ് മാഗസിനുകളിലടക്കം പ്രബന്ധം എഴുതിയവരെപ്പോലും പരിഗണിക്കാൻ ചട്ടങ്ങൾ സർക്കാർ ലഘൂകരിച്ചിരുന്നു. ഡെപ്യൂട്ടേഷൻ പരിഗണിച്ചിരുന്നത് യു.ജി. സി ചട്ട പ്രകാരം അദ്ധ്യാപനത്തിന് മാത്രമായിരുന്നു. മറ്റ് മേഖലകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തവരെയും പ്രിൻസിപ്പാൾമാരായി പരിഗണിക്കുന്നതിൽ ഉൾപ്പെടുത്താമെന്ന ലഘൂകരണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലെ പട്ടികയാണ് റദ്ദാക്കിയത്. ഹർജിക്കാർക്കു വേണ്ടി അഡ്വ.എം. ഫത്ത്ഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |