തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് പരോക്ഷ പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആരോപണങ്ങൾ ഉന്നയിക്കേണ്ടത് പത്രസമ്മേളനത്തിൽ ആയിരുന്നില്ലെന്നും എന്തുകൊണ്ട് പെൺകുട്ടി പൊലീസിൽ പരാതി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.
'പെൺകുട്ടി നിയമനടപടി സ്വീകരിക്കണമായിരുന്നു. എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല? പൊലീസിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണ്? പത്രസമ്മേളനം വിളിച്ച് ബഹളം ഉണ്ടാക്കിയത് കോടതിയിൽ നിന്നുള്ള ചോദ്യങ്ങളെ പേടിച്ചാണ്. മുമ്പ് ചില കേസുകളിൽ കോടതി ചോദിച്ചതുപോലെ ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യം ഉണ്ടാകും. പേര് പറയാൻ ധൈര്യമില്ല. എന്തിനാണ് ഭയപ്പെടുന്നത്. നാല് കാലും തുമ്പിക്കൈയും കൊമ്പുമുള്ള ജീവി സിംഹവും കരടിയുമൊന്നുമല്ലെന്ന് എല്ലാവർക്കും അറിയാം.
പെൺകുട്ടി പത്രസമ്മേളനം നടത്തിയ ഉടനെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ജനങ്ങൾ ദയനീയമായി പരാജയപ്പെടുത്തിയ വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇതൊക്കെ തിരക്കഥയുടെ ഭാഗമാണെന്ന് ഞങ്ങൾക്കറിയാഞ്ഞിട്ടല്ല. പക്ഷേ, പൊതുപ്രവർത്തകരുടെ പ്രവർത്തനങ്ങൾ സംശുദ്ധമായിരിക്കണം എന്ന ഒറ്റക്കാരണംകൊണ്ട് പാർട്ടി ഇക്കാര്യം ഗൗരവത്തിൽ ചിന്തിച്ച് നടപടി സ്വീകരിക്കും. ദേശീയ നേതൃത്വം വേണ്ട രീതിയിൽ നിർദേശം നൽകിയിട്ടുണ്ട്' - കെ മുരളീധരൻ പറഞ്ഞു.
രാഹുലിന്റെ ചാറ്റിന്റെ സ്‌ക്രീൻഷോട്ടും ശബ്‌ദസന്ദേശവും പുറത്തുവന്നതിനെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു.' ഈ ഫീൽഡിൽ ഒട്ടും എക്‌സ്‌പീരിയൻസ് ഇല്ലാത്തയാളാണ് ഞാൻ. അറിയാത്ത സബ്‌ജക്‌ടിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെയുള്ള വിഷയം ഞാൻ പഠിച്ചിട്ടില്ല ' - ഇതായിരുന്നു മുരളീധരന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |