വാഴൂർ സോമനുമായി എനിക്കുണ്ടായിരുന്നത് നാല് ദശാബ്ദത്തിന്റെ അതിശക്തമായ ബന്ധമായിരുന്നു. ഞാൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്ന കാലത്ത് ഇടുക്കി ജില്ലയിലെയും പീരുമേട് പ്രദേശത്തെയും തോട്ടം തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവായിരുന്നു സോമൻ. സി.എ. കുര്യനു ശേഷം ഇടുക്കി കണ്ട പ്രഗത്ഭനായ തൊഴിലാളി നേതാവ്. കോട്ടയം വാഴൂരിൽ നിന്ന് ഇടുക്കിയിലെത്തിയ സോമൻ പീരുമേടിനെയും അവിടത്തെ തൊഴിലാളികളെയും സ്നേഹംകൊണ്ട് കീഴടക്കി.വളരെവേഗമാണ് സോമൻ ഇടുക്കി ജില്ലയുടെ നേതാവായി ഉയർന്നത്.
ട്രേഡ് യൂണിയൻ രംഗത്ത് ഒരു പ്രത്യേക ശൈലിയായിരുന്നു വാഴൂർ സോമനുണ്ടായിരുന്നത്. ആരോടും പ്രകോപനമില്ലാതെ തികച്ചും സൗമ്യമായി തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏതു കരുത്തനായ എസ്റ്റേറ്റ് മുതലാളിയുടെയും മുന്നിൽ അവതരിപ്പിക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇടുക്കിയിലുണ്ടായ എല്ലാ പണിമുടക്കിലും തൊഴിലാളി സമരങ്ങളിലും സോമന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു . എ.ഐ.എസ്.എഫും തുടർന്ന് എ.ഐ.ടി.യു.സിയും സോമന്റെ കർമ്മ രംഗങ്ങളായിരുന്നു. ഇടുക്കിയിലെ കറപുരളാത്ത അപൂർവം നേതാക്കളിൽ ഒരാളായിരുന്നു വാഴൂർ സോമൻ. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ എ.ഐ.ടി.യു.സി പ്രസ്ഥാനത്തിന്-പ്രത്യേകിച്ച് തൊഴിലാളി വിഭാഗത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും കനത്ത നഷ്ടമാണ്.
യാദൃച്ഛികമായാണ് സോമൻ പീരുമേട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. മത്സര രംഗത്തേക്ക് അതുവരെ സോമനെ പരിഗണിച്ചില്ലെന്ന പരാതിയോ പരിഭവമോ ഒന്നുമില്ലാതെ സോമൻ തിരഞ്ഞെടുപ്പു രംഗത്തേക്ക് കാൽകുത്തി. സോമനെ കാത്തിരുന്നതുപോലെ പീരുമേട്ടിലെ ജനങ്ങൾ അദ്ദേഹത്തെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട സഖാവും അനുജനുമായിരുന്ന വാഴൂർ സോമൻ നല്ല ഗൃഹനാഥൻ കൂടിയായിരുന്നു. ഭാര്യയും മക്കളുമടങ്ങുന്ന ചെറിയ കുടുംബമായിരുന്നു സോമന്റെ സംരക്ഷണയിലുണ്ടായിരുന്നത്. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ മക്കളെ പഠിപ്പിക്കാനും കുടുംബം മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക പരാധീനത അനുഭവപ്പെട്ടിരുന്ന കാര്യം ഞാൻ മന്ത്രിയായിരുന്ന കാലത്ത് ജ്യേഷ്ഠനോടെന്നതുപോലെ എന്നോട് തുറന്നു പറഞ്ഞിരുന്നു. സത്യസന്ധനായ തൊഴിലാളി നേതാവ് ജീവിതപ്രയാസങ്ങൾ നേരിടുന്നത് യാദൃച്ഛികമല്ല. ഈ സാഹചര്യത്തിൽ ഒരു അനുജനോടെന്നന്നതുപോലെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ ഞാൻ കഴിയാവുന്നത് ചെയ്തിരുന്നു. പിന്നീട് മക്കൾ പഠിച്ച് ഉന്നത നിലകളിലെത്തി. സോമന്റെ വേർപാട് വ്യക്തിപരമായി താങ്ങാനാവുന്നില്ല. ആ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |