ന്യൂഡൽഹി: വിമാനത്തിലേതുപോലെ ട്രെയിനുകളിലും ലഗേജിന് നിയന്ത്രണം കർശനമാക്കാൻ നീക്കം. ഭാരപരിധി നിലവിലുണ്ടെങ്കിലും കർശനമായിരുന്നില്ല. നോർത്ത് സെൻട്രൽ റെയിൽവേ (എൻ.സി.ആർ) സോണിലാണ് ആദ്യം നടപ്പാക്കുന്നത്.
പ്രയാഗ്‌രാജ് ജംഗ്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാൺപൂർ, മിർസാപൂർ, തുണ്ട്‌ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, ഗ്വാളിയോർ തുടങ്ങിയ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല.
ലഗേജുകൾ സ്റ്റേഷനിലെ ഇലക്ട്രോണിക് വേയിംഗ് മെഷീനുകളിൽ പരിശോധിക്കണം. ഭാരം അധികമാണെങ്കിൽ പിഴ ഈടാക്കും. അധിക ഭാരത്തിന്റെ തൂക്കവും യാത്രാദൂരവും ആശ്രയിച്ചായിരിക്കും പിഴത്തുക.
ക്ലാസിനനുസരിച്ച് ലഗേജിന്റെ പരിധിയിലും നിരക്കിലും വ്യത്യാസമുണ്ടാകും. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകണമെങ്കിൽ മുൻകൂട്ടി പാഴ്‌സൽ ഓഫീസിൽ പണമടച്ച് ബുക്ക് ചെയ്യണം.
ഭാരപരിധിക്കുള്ളിലാണെങ്കിലും സ്ഥലം മുടക്കുന്ന രീതിയിലുള്ളതും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വലിയ ലഗേജുകൾ അനുവദിക്കില്ല. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും ഒപ്പം അധിക വരുമാനവുമാണ് ലക്ഷ്യമിടുന്നത്.
സ്ലീപ്പറിൽ 40 കിലോവരെ (സൗജന്യം)
ഫസ്റ്റ് എ.സി ............................70 കിലോ ഗ്രാം
സെക്കൻഡ് എ.സി.............50
തേഡ് എ.സി .........................40
സ്ലീപ്പർ ക്ലാസ് .........................40
ജനറൽ.....................................35
വിമാനത്താവളം പോലെ പരിഷ്കരിക്കും
റെയിൽവേ സ്റ്റേഷനുകളിൽ വിമാനത്താവളങ്ങളിലേതുപോലെയുള്ള സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഹൈസ്പീഡ് വൈ-ഫൈ, പ്രീമിയം സ്‌റ്റോറുകൾ തുടങ്ങിയവ ആരംഭിക്കും.
അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ മാതൃകാസ്റ്റേഷനായി വികസിപ്പിക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജംഗ്ഷനിലാണ് ആദ്യം നടപ്പാക്കുക. തുടർന്ന് കാൺപൂർ, ഗ്വാളിയോർ സ്‌റ്റേഷനുകളിലും നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |