കണ്ണൂർ: ഒരാളുടെ ദാരുണാന്ത്യത്തിനിടയാക്കിയ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനം പടക്കനിർമ്മാണത്തിനിടെയാണെന്ന് പൊലീസ് നിഗമനം. വാടകവീട് കേന്ദ്രീകരിച്ച് സംഭരിച്ച വെടിമരുന്ന് ശേഖരമാണ് അപകടത്തിന് കാരണമായത്. രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സംഭവം. ചാലാട് സ്വദേശി മുഹമ്മദ് അഷാമാണ് (54) മരിച്ചത്. ഇയാളുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. വീട് വാടകയ്ക്കെടുത്ത കണ്ണൂർ അലവിൽ സ്വദേശി അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ് ഇയാൾ. അനൂപ് മാലിക്കിനെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് നിന്ന് പൊലീസ് പിടികൂടി.
സ്ഫോടനത്തിൽ വീട് പൂർണമായി തകർന്നു. സമീപത്തെ നാലുവീടുകൾക്കും കേടുപാടുണ്ട്. തകർന്ന വീട്ടിൽ നിന്ന് പൊട്ടാതെ കിടന്ന ഗുണ്ടുകളടക്കം കണ്ടെത്തിയിട്ടുണ്ട്. റിട്ട. അദ്ധ്യാപകൻ കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ മുഹമ്മദ് അഷാം അടക്കം രണ്ടുപേരാണ് താമസിച്ചിരുന്നത്. കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് സംഘവുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുഹമ്മദ് അഷാമിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അനൂപ് മാലിക്കിനെതിരെ അയൽവാസി കെ.വി.സുരേഷ്‌കുമാർ നൽകിയ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തു.
അനൂപ് മുൻപും പ്രതി
2016ൽ കണ്ണൂർ പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിയിൽ അനൂപും കുടുംബവും താമസിച്ചിരുന്ന ഇരുനില വീട്ടിൽ രാത്രിയുണ്ടായ സ്‌ഫോടനത്തിൽ അനൂപ് മാലിക്കിന്റെ ഭാര്യ റാഹില, മകൾ ഹിബ, അയൽവാസികളും ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഇരുനില വീട് പൂർണമായി തകർന്നു. സമീപത്തെ 17 വീടുകൾക്കും സാരമായ കേടുപാടുണ്ടായി. ഈ സ്ഫോടനത്തിന്റെ വിചാരണ തലശേരി ജില്ലാ അഡിഷണൽ കോടതിയിൽ പുരോഗമിക്കുകയാണ്. ഈ കേസ് ഉൾപ്പെടെ അനൂപ് മാലിക്കിനെതിരെ കണ്ണൂർ, വളപട്ടണം, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചുകേസുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |