തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.. വയനാട്, കാസർകോട് സർക്കാർ മെഡിക്കൽ കോളേജുകൾക്കാണ് അനുമതി ലഭ്യമായത്. 50 എം.ബി.ബി.എസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്. എൻ.എം.സി. മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടേയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് 4 മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം നേടാനായത്. എത്രയും വേഗം നടപടി ക്രമങ്ങൾ പാലിച്ച് ഈ അധ്യായന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് മെഡിക്കൽ കോളേജുകളെ പോലെ ഈ രണ്ട് മെഡിക്കൽ കോളേജുകളേയും ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. വലിയ വികസന പ്രവർത്തനങ്ങളാണ് ഈ രണ്ട് മെഡിക്കൽ കോളേജുകളിലും നടത്തിയത്. എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവുമൊരുക്കി.
വയനാട് മെഡിക്കൽ കോളേജിൽ 45 കോടി രൂപ ചെലവിൽ മൾട്ടി പർപസ് ബ്ലോക്ക് യാഥാർത്ഥ്യമാക്കി. 60 സീറ്റുകളോട് കൂടി നഴ്സിംഗ് കോളേജ് ആരംഭിച്ചു. മെഡിക്കൽ കോളേജിന്റെ ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അദ്ധ്യാപക തസ്തികകളും 25 അനദ്ധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിച്ചതിൽ നിയമനം നടത്തി. 2.30 കോടി വിനിയോഗിച്ച് മോഡേൺ മോർച്ചറി കോംപ്ലക്സ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. 8.23 കോടി വിനിയോഗിച്ച് കാത്ത് ലാബ് നിർമ്മാണം പൂർത്തിയാക്കി. ആൻജിയോപ്ലാസ്റ്റി പ്രൊസീജിയറുകൾ ആരംഭിച്ചു. അധ്യാപക തസ്തികകൾ അനുവദിച്ച് കാർഡിയോളജി വിഭാഗം ആരംഭിച്ചു. 18 ലക്ഷം ഉപയോഗിച്ച് പവർ ലോൺട്രി സ്ഥാപിച്ചു. ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ലേബർ റൂം സ്റ്റാൻഡർഡൈസേഷൻ നടപ്പാക്കി. പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടിയുടെ ഭരണാനുമതി നൽകി. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂർത്തിയാക്കി. മെഡിക്കൽ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉൾപ്പെടെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി വരുന്നു. 60 സീറ്റുകളോടെ നഴ്സിംഗ് കോളേജ് ആരംഭിച്ചു. 29 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി.
ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, ഇഎൻടി, റെസ്പിറേറ്ററി മെഡിസിൻ, ഒഎംഎഫ്എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒപി ആരംഭിച്ചു. കാസർഗോഡ് ജില്ലയിൽ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒ.പി സ്ഥാപിച്ചു. ഇ- സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ ലഭ്യമാക്കി. പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പൽ പോസ്റ്റ് ചെയ്തു. റേഡിയോളജി സേവനങ്ങൾക്ക് എ.ഇ.ആർ.ബിയിൽ നിന്ന് അംഗീകാരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |