തിരുവനന്തപുരം: മാനവ സനേഹത്തിന്റെയും അപരൻ താൻ തന്നെയെന്ന കാഴ്ചപ്പാടിന്റെയും മഹാമന്ത്രങ്ങൾ നൽകിയ ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസി ആക്കി മാറ്റാനുള്ള ശ്രമങ്ങൾ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്യമത വിദ്വേഷവും വർഗീയതയും വളർത്തുന്നവർ ഗുരുവിനെ തങ്ങളുടെ ആളാക്കി മാറ്റാനുള്ള ശ്രമം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രീനാരായണഗുരുവിന്റെ 171 ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ തിരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്യമതവിദ്വേഷം അലങ്കാരമാക്കുന്ന വർഗീയ ശക്തികളാൽ ഗുരു അപഹരിക്കപ്പെട്ടു കൂടാ. ഇത്തരം സന്ദർഭത്തിൽ ഗുരുവിന്റെ ആദർശം സംരക്ഷിക്കാൻ കൂടുതൽ ശ്രമം നടത്താൻ ശിവഗിരി മഠത്തിന് കഴിയണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള വിദ്യാഭ്യാസം ചെയ്യാനും സ്വതന്ത്ര ജീവിക്കാനും കഴിയുന്ന പുതിയ കാലത്തിൽ നിന്നും പഴയ കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഒരുകൂട്ടർ ശ്രമിക്കുന്നത്. ഇത്തരം ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ ഈ സമൂഹത്തിന്റെയാകെ രീതികൾ മാറും. പഴയത്തിലേക്ക് തിരിച്ചുകൊണ്ടുപോകും. ഓണത്തിന് മഹാബലി അല്ല വാമനനെയാണ് ഓർക്കേണ്ടതെന്ന് ചിലർ പറഞ്ഞതിലൂടെ ഓണവും നഷ്ടപ്പെട്ടു പോകും എന്നത് നമ്മൾ തിരിച്ചറിയണം. ഈ ആപത്തിനെതിരെ നമ്മൾ ജാഗ്രതയോടെ നീങ്ങണം. ശ്രീനാരായണ ദർശനങ്ങളിൽ ഊന്നിനിന്ന് ഇവ സംരക്ഷിക്കാൻ ശിവഗിരി മഠത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യൻ എന്താണെന്നും മതം എന്താണെന്നും ദൈവഭാവന എന്താണെന്നും അത്യന്തം ലളിത സുന്ദരമായ വചനങ്ങളിലൂടെ മനുഷ്യന് കാട്ടിക്കൊടുത്ത മഹാത്മാവാണ് ഗുരു.സമൂഹത്തിൽ നീതിയെപ്പറ്റിയുള്ള മഹാസങ്കല്പങ്ങളുടെ പ്രകാശം സ്വന്തം ദർശനങ്ങളിലൂടെ ഗുരു ചൊരിഞ്ഞു. ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ അന്ധകാരപൂർണ്ണമായ കാലഘട്ടത്തിൽ ആരെയും മാറ്റിനിർത്താതെ കാണാൻ ഗുരുവിനു കഴിഞ്ഞു. ഒരാളെയും വിട്ടു പോകാതെ എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് അതിലൂടെ ലക്ഷ്യമാക്കുന്നത് . ഈ സങ്കൽപം ആദ്യമായി കാണാൻ കഴിഞ്ഞത് ഗുരു വചനത്തിലാണ്. ഗുരുവിന്റെ സോദരത്വേന എന്ന സന്ദേശം മുൻപേതന്നെ വെളിച്ചം പറത്താൻ ഇവിടെ ഉണ്ടായതുകൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തിൽ സാഹോദര്യം എന്ന വാക്ക് കടന്നുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |