തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയാൽ കാർഡ് കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന് വിവരം. വ്യാജ കാർഡ് ഉണ്ടാക്കാൻ സുഹൃത്തുക്കളും സഹായിച്ചതായാണ് കണ്ടെത്തൽ. ഇവരുടെ വീടുകളിൽ ക്രെെംബ്രാഞ്ച് നേരത്തെ പരിശോധന നടത്തിയിരുന്നു.
വ്യാജ കാർഡ് വിതരണത്തിനായി 'കാർഡ് കളക്ഷൻ ഗ്രൂപ്പ്' എന്ന പേരിൽ പ്രതികൾക്ക് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. കേസിൽ ക്രെെംബ്രാഞ്ച് വീണ്ടും രാഹുലിനെ ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നാണ് വിവരം. നേരത്തെ നോട്ടീസ് നൽകിയെങ്കിലും രാഹുൽ സാവകാശം തേടിയിരുന്നു. പ്രതികളിലൊരാളുടെ മൊബെെലിൽ നിന്ന് ലഭിച്ച ശബ്‌ദസന്ദേശത്തിൽ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാർഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്.
കേസിന്റെ തുടക്കത്തിൽ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാൽ പ്രതിചേർത്തില്ല. പിന്നീട് കേസേറ്റെടുത്ത ക്രെെംബ്രാഞ്ചിന്റെ അന്വേഷണമാണ് ഇപ്പോൾ വീണ്ടും രാഹുലിൽ എത്തിനിൽക്കുന്നത്. കേസിൽ മുൻപ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ സന്തതസഹചാരിയായ ഫെനി നെെനാൻ ഉൾപ്പടെ നാല് വിശ്വസ്തരും വ്യാജ കാർഡ് ഉണ്ടാക്കാനുള്ള അപ്ലിക്കേഷൻ തയാറാക്കിയ കാസർകോട്ടെ യൂത്ത് കോൺഗ്രസ് നേതാവ് ജയ്സനുമടക്കമാണ് അറസ്റ്റിലായത്. പ്രതികളുടെ മൊബെെൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വീണ്ടെടുത്ത ശബ്ദരേഖകളിലൊന്നിൽ രാഹുലിന്റെ പേര് പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സി ആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വ്യാജകാർഡുകൾ നിർമ്മിക്കാനുപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |