മംഗളൂരു: കുളൂരിന് സമീപം ദേശീയപാത 66ലുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഉഡുപ്പി സ്വദേശിയായ മാധവി (44) ആണ് മരിച്ചത്. യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡിലെ കുഴിയിലേക്ക് മറിഞ്ഞു. പിന്നാലെ റോഡിലേക്ക് വീണ മാധവിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
മാധവി ജോലിക്ക് പോവുകയായിരുന്നു. കുളൂരിനും ബംഗ്ര കുളൂരിനും ഇടയിൽ ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്‌സിന് സമീപമുള്ള റോഡിലെ കുഴിയിൽ വീണാണ് സ്‌കൂട്ടർ മറിഞ്ഞത്. മാധവി റോഡിലേക്ക് വീണതിന് പിന്നാലെ പുറകിൽ നിന്നെത്തിയ ലോറി അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മാധവി മരിച്ചു. കുൻദികനയിലെ എജെ ആശുപത്രിയിൽ ആയിരുന്നു മാധവി ജോലി ചെയ്‌തിരുന്നത്. മീനുമായി പോയ ലോറിയാണ് മാധവിയുടെ ശരീരത്തിൽക്കൂടി കയറിയത്.
റോഡിലെ കുഴിയിൽ വീണ് മരിക്കുന്ന അഞ്ചാമത്തെയാളാണ് മാധവിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ദിവസവും നിരവധിപേർ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലവട്ടം പരാതിപ്പെട്ടിട്ടും റോഡിലെ കുഴികൾ അടയ്‌ക്കാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാൽ, മാധവിയുടെ മരണത്തിന് പിന്നാലെ അധികൃതരെത്തി റോഡിലെ കുഴികളടച്ചു. യുവതിയുടെ മരണത്തിൽ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർക്കെതിരെയും ട്രക്ക് ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മംഗളൂരു നോർത്ത് ട്രാഫിക് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |