ദുബായ്: സമീപകാല ക്രിക്കറ്റില്‍ ഇന്ത്യക്ക് പോന്ന എതിരാളികളല്ല തങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് പാകിസ്ഥാന്‍. ഏഷ്യകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ നിലംതൊടീക്കാതെയാണ് പച്ചപ്പടയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 15. 5ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കവും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ജയം എളുപ്പമാക്കി.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീര തുടക്കമാണ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ നല്‍കിയത്. വെറും 13 പന്തുകള്‍ മാത്രം നേരിട്ട താരം നാല് ബൗണ്ടറിയും രണ്ട് സിക്‌സറുകളും സഹിതം 31 റണ്‍സ് നേടിയാണ് പുറത്തായത്. ശുബ്മാന്‍ ഗില്‍ 10(7) റണ്‍സ് നേടി മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ 31(31) റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 47*(37), ശിവം ദൂബെ 10*(7) എന്നിവര്‍ പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി സയീം അയൂബ് ആണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. സഹിബ്‌സദാ ഫര്‍ഹാന്‍ 40(44) അവസാന ഓവറുകളില്‍ നാല് സിക്‌സറുകള്‍ സഹിതം 33 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷഹീന്‍ ഷാ അഫ്രീദി എന്നിവരുടെ പ്രകടനമാണ് പാകിസ്ഥാന്‍ സ്‌കോര്‍ 100 കടത്തിയത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന്റെ യുവ ഓപ്പണര്‍ സയീം അയൂബ് 0(1) ഹാര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് നല്‍കി മടങ്ങി. ജസ്പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് 3(5) പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങി. ഫഖര്‍ സമന്‍ 17(15), സഹിബ്സദാ ഫര്‍ഹാന് 40(44) ഒപ്പം മൂന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് മാത്രമാണ് പാകിസ്ഥാന് ആശ്വാസം നല്‍കിയത്. അകസര്‍ പട്ടേലിന്റെ പന്തില്‍ തിലക് വര്‍മ്മ പിടിച്ച് സമന്‍ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.
പിന്നീട് വന്ന ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 3(12), ഹസന്‍ നവാസ് 5(7), മുഹമ്മദ് നവാസ് 0(1) എന്നിവര്‍ നിരാശപ്പെടുത്തി. ഫഹീം അഷ്റഫ് 11(14), സൂഫിയാന്‍ മുഖീം 10(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കും വരുണ്‍ ചക്രവര്‍ത്തിക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |