ടി.വി.കെ അദ്ധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലി വലിയ ദുരന്തത്തിൽ കലാശിച്ചതിന് പിന്നാലെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 'സിനിമാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരുപോലെയല്ല, രണ്ടും രണ്ടാണ്' എന്നാണ് ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുരന്തബാധിതരെ സന്ദർശിച്ചതിന്റെ ചിത്രത്തിനൊപ്പമാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്.
അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. കരൂർ സ്വദേശി കവിന്റെ മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ ദുരന്തത്തിൽ പരിക്കേറ്റ കവിൻ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് വാങ്ങി വീട്ടിൽ പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അൽപം മുൻപാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരിൽ ഒമ്പത് കുട്ടികളുമുണ്ട്. 111 പേർ ചികിത്സയിലുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ടിവികെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനുപിന്നാലെ പാർട്ടിയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ ഒളിവിൽ പോയി. ദുരന്തത്തിനുശേഷം വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങുന്നത് വരെ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് ഇവർ ഒളിവിൽ പോയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |