കോഴിക്കോട്: കക്കോടിയിൽ ഞായറാഴ്ച മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിടികൂടി. പ്രിൻസ് ഓഡിറ്റോറിയത്തിന് സമീപം കുറ്റിവയലിൽ പത്മനാഭന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച വെസ്റ്റ്‌ഹിൽ സ്വദേശി തേവർകണ്ടി അഖിൽ (32) ആണ് പിടിയിലായത്. സമീപവാസികൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സിറ്റി ക്രെെം സ്‌ക്വാഡിന്റെയും ചേവായൂർ പൊലീസിന്റെയും നിരന്തര നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
എലത്തൂർ സ്റ്റേഷൻ പരിധിയിലെ മോരിക്കരയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ അഖിലിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പറമ്പിൽബസാറിലെ അടച്ചിട്ട വീട്ടിൽ നിന്ന് ഇരുപത്തിരണ്ട് പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ അഖിൽ. കക്കോടിയിൽ നടന്ന പതിനഞ്ചോളം മോഷണക്കേസുകളാണ് ഇതോടെ തെളിഞ്ഞത്.
സാമ്പത്തികബാദ്ധ്യതകൾ കൂടിയപ്പോൾ പ്രതി കണ്ടെത്തിയ മാർഗമാണ് മോഷണം. അതിന് തുണയായത് യുട്യൂബ് വീഡിയോകളാണെന്ന് പൊലീസ് പറയുന്നു. ചെരിപ്പുധരിക്കാതെയും കുനിഞ്ഞുമാത്രം നടന്നും മോഷണത്തിനെത്തുന്ന രീതി സോഷ്യൽ മീഡിയയിൽ നിന്ന് പ്രതി പഠിച്ചതാണെന്ന് പൊലീസ് പറയുന്നു. കക്കോടി ചെറുകുളത്തെ സ്വകാര്യബാങ്കിന് സമീപം ഒറ്റത്തെങ്ങ് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |