ചെന്നൈ: വണ്ടല്ലൂരിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്നും കാണാതായ സിംഹത്തെ ഇന്നലെ വൈകിട്ടോടെ കണ്ടെത്തി അധികൃതർ. ഒക്‌ടോബർ മൂന്നിന് മൃഗശാലയിൽ നിന്ന് സഫാരി മേഖലയിലേക്ക് തുറന്നുവിട്ട അഞ്ചുവയസുള്ള ഷേർയാറെന്ന സിംഹത്തെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും മൃഗശാലയിലെ ജീവനക്കാരും പ്രത്യേക സംഘവും മേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുവോളജിക്കൽ പാർക്ക് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 2023ൽ ബംഗളൂരുവിലെ ബാനർഘട്ട സുവോളജിക്കൽ പാർക്കിൽ നിന്ന് വണ്ടല്ലൂരിലേക്ക് കൊണ്ടുവന്ന സിംഹത്തെ പതിവായി സഫാരി മേഖലയിലേക്ക് തുറന്നുവിടാറുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വെളളിയാഴ്ച പതിവുപോലെ തിരികെ കൂട്ടിലേക്ക് എത്തിയില്ല. വിവരമറിഞ്ഞതോടെ വ്യാപകമായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. സിംഹത്തിന്റെ കാൽപ്പാടുകൾ ഉൾപ്പെടെ നിരീക്ഷിച്ചാണ് തെരച്ചിൽ നടത്തിയത്. രാത്രിയിൽ തെർമൽ ഇമേജിംഗ് ഡ്രോണുകളും പകൽ സമയത്ത് സാധാരണ ഡ്രോണുകളും ഉപയോഗിച്ചിരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തമിഴ് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹമാണ് ഷേർയാർ. തമിഴ്നാട്ടിലെ ചെങ്കൽപേട്ടയിലെ വണ്ടല്ലൂരിലാണ് അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. 1500 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതാണ്. ഈ പാർക്കിൽ 2,400 മൃഗങ്ങളും പക്ഷികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |