തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. അടുത്തിടെയായി മുൻപെങ്ങും ഉണ്ടാകാത്ത രീതിയിലുളള വർദ്ധനവാണ് സ്വർണത്തിൽ സംഭവിച്ചത്. ഈ മാസത്തെ എറ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ ഒമ്പതിനായിരുന്നു. അന്ന് പവന് 91,040 രൂപയും ഗ്രാമിന് 11,380 രൂപയുമായിരുന്നു.
രാജ്യാന്തര വിപണിയിൽ വില ഇന്നലെ 4,020 ഡോളറിലേക്ക് താഴ്ന്നിരുന്നു. അമേരിക്കൻ ഡോളറിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന് അനുകൂലമാകുന്നത്. അമേരിക്കൻ സർക്കാർ ഷട്ട്‌ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നത്. ഇതിനിടെ ചരിത്രത്തിലാദ്യമായി വെള്ളിവില ഔൺസിന് 50 ഡോളർ കവിഞ്ഞു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 53 ശതമാനം വർദ്ധനവാണുണ്ടായത്.
അതേസമയം, സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവിൽ വ്യാപാരികളും സ്വർണപ്രേമികളും വലിയ പ്രതീക്ഷ വയ്ക്കുന്നില്ലെന്നാണ് സൂചന. രൂപയുടെ മൂല്യത്തകർച്ച കൂടി കണക്കിലെടുത്താൽ ദീപാവലിക്ക് മുമ്പ് പവൻ വില കേരളത്തിൽ ഒരു ലക്ഷം രൂപയിലെത്തിയേക്കും. പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമാണ് സ്വർണം. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ അമേരിക്കൻ ഡോളർ, ബോണ്ടുകൾ എന്നിവ ഒഴിവാക്കി സ്വർണ ശേഖരം ഉയർത്തുകയാണ്. നടപ്പു വർഷം സ്വർണ വിലയിൽ ഇതുവരെ 51 ശതമാനം വർദ്ധനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |