ന്യൂഡൽഹി: വധശിക്ഷ കാത്തിരിക്കുന്ന പ്രതികൾക്ക് തൂക്കുകയറിന് പകരം മാരക വിഷം നൽകണമെന്ന നിർദ്ദേശത്തെ എതിർക്കുന്ന കേന്ദ്രത്തിന്റെ വിമർശിച്ച് സുപ്രീംകോടതി. പരമ്പരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്ക് പകരം വിഷം കുത്തിവയ്ക്കുന്ന രീതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
''കുറഞ്ഞപക്ഷം ശിക്ഷിക്കപ്പെട്ട തടവുകാരന് തൂക്കിലേറ്റണോ വിഷം കുത്തിവയ്‌ക്കണോ എന്ന ഓപ്ഷൻ നൽകുക. ക്രൂരമായ തൂക്കിലേറ്റലിന് വിപരീതമാണ് വിഷം കുത്തിവയ്‌ക്കുന്നത്. ഈ രീതി മനുഷ്യത്വപരവും മാന്യവുമാണ്'' ഹർജിക്കാരന് വേണ്ട് ഹാജരായ ഋഷി മൽഹോത്ര പറഞ്ഞു. സൈന്യത്തിൽ അത്തരത്തിൽ ഒരു ഓപ്ഷൻ നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരത്തിൽ ഒരു ഓപ്ഷൻ സാധ്യമല്ലെന്നാണ് എതിർ സത്യവാങ്മൂലത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
സർക്കാർ നിലപാട് പരിശോധിച്ച കോടതി ' ഒരു നിശ്ചിതകാലയളവിൽ നടക്കുന്ന മാറ്റങ്ങളുമായി പരിണമിക്കാൻ സർക്കാർ തയ്യാറല്ല' എന്ന് നിരീക്ഷിച്ചു. ജസ്‌റ്റിസ് വിക്രം നാഥ്, ജസ്‌റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് നിരീക്ഷണം വാക്കാൽ പറഞ്ഞത്.
വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള മാർഗം ഏറെ നേരത്തെ വേദനയും കഷ്ടപ്പാടും നൽകുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു. വിഷം കുത്തിവയ്‌ക്കൽ, ഫയറിംഗ് സ്‌ക്വാഡ്, വൈദ്യുതാഘാതം, ഗ്യാസ് ചേംബർ എന്നീ മാർഗങ്ങൾ ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത്തരം മാർഗങ്ങളിലൂടെ ഒരു മിനിറ്റിനുള്ളിൽ മരണം സംഭവിക്കുമെന്നും 40 മിനിറ്റോളം സമയമെടുക്കുന്ന തൂക്കികൊല്ലലിനെക്കാൾ ഭേദമാണ് ഈ മാർഗങ്ങലെന്നും വാദം നടന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 49 എണ്ണവും വിഷം കുത്തിവയ്‌ക്കുന്ന മാർഗം സ്വീകരിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
മരണം വരെ തൂക്കിലേറ്രമമെന്ന് പറയുന്ന ക്രിമിനൽ കോഡ് സെക്ഷൻ 354(5), വിവേചനപരവും ഭരണഘടനയിലെ ആർട്ടിക്കിൾ 21 ന്റെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. മാന്യമായ മാർഗത്തിലൂടെ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ പറയുന്നു. ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള പ്രമേയങ്ങൾക്ക് വിരുദ്ധമാണ് വധശിക്ഷയെന്ന് ഹർജിയിൽ വിമർശിച്ചു. സാധ്യമായതിൽ ഏറ്റവും കുറഞ്ഞ കഷ്‌ടപ്പാട് നൽകുന്ന വിധത്തിൽ വധശിക്ഷ നടപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ, തടവുകാർക്ക് ഓപ്ഷൻ നൽകുകയെന്നത് നയപരമായ തീരുമാനമാണെന്ന് എതിർ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷക സോണിയ മാത്തൂർ വാദിച്ചു. തുടർന്ന് കേസ് നവംബർ 11 ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |