ആലപ്പുഴ: ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേശ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഹങ്കാരത്തിന് കയ്യും കാലും വച്ച ആളാണ് ഗണേശെന്നും സരിതയെ ഉപയോഗിച്ചാണ് അദ്ദേഹം മന്ത്രിസ്ഥാനം നേടിയെടുത്തതെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. സിപിഎം നേതാവ് ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്നും അദ്ദേഹം പറഞ്ഞു.
'ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ്. കേരളത്തിനും ആലപ്പുഴയ്ക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ല. പാർട്ടി നേതാക്കളുടെ വളർച്ച ഉൾക്കൊള്ളാൻ ജി സുധാകരൻ തയ്യാറാകണം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാർട്ടി പരിപാടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിൽ വിഷമമുണ്ടാകും.
അച്ഛനും അമ്മയ്ക്കും പാര പണിതയാളാണ് ഗണേശ് കുമാർ. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയത്. പെങ്ങൾക്കിട്ടും പാരവച്ചിട്ടുണ്ട്. മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും എങ്ങനെയാണ് കിട്ടിയതെന്ന് എല്ലാവർക്കും അറിയാം. ഡ്യൂപ്ലിക്കേറ്റ് ഗണേശനാണിത്. ഇത്രയും മോശമായി പെരുമാറുന്ന ആരുണ്ട്? ഒരു കുപ്പി അവിടെ ഇരിക്കുന്നുവെന്നും പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരോട് എന്തെല്ലാം പറഞ്ഞു. സസ്‌പെൻഡ് ചെയ്യുന്നു? ഇത് എന്താ രാജവാഴ്ചയാണോ? സർ ചക്രവർത്തി പോലും ഇങ്ങനെ ആരോടും പെരുമാറിയിട്ടില്ല'- വെള്ളാപ്പള്ളി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാത്രമല്ല, സമ്പത്തുള്ള എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള സംവിധാനം മാറണം. ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരനെ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |