ഇടുക്കി : മുല്ലപ്പെരിയാർ ഡാമിലേത് അസാധാരണ സാഹചര്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇന്നലെ രാത്രിയിൽ മാത്രം ഡാമിൽ ഏഴടിയോളം ജലനിരപ്പ് ഉയർന്നുവെന്നും അപകട സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് പരമാവധി ജനങ്ങളെ ഒഴിപ്പിച്ചെന്നും മന്ത്രി പ്രതികരിച്ചു. തമിഴ്നാട് ജലവിഭവ വകുപ്പുമായി സഹകരിച്ച് പരമാവധി ജലം പുറത്തേക്ക് ഒഴുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. അതിന്റെ ഭാഗമായി സെക്കൻഡിൽ 3000 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിക്കൊണ്ടാണ് 13 ഷട്ടറുകളും തുറന്നത്.
തമിഴ്നാട്ടിലേക്ക് പരമാവധി ജലം ഒഴുക്കിവിടുന്നുണ്ടെന്ന് ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു. കൃത്യമായ ഇടവേളകളിൽ ജലം ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് താഴുന്നില്ലെന്നത് ഭീതിയുളവാക്കുന്നുണ്ട്. 132 അടിയിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതിനോടകം 138 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയർത്തുന്നുവെന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി കേരള കർണാടക തീരത്തിന് സമീപം ന്യൂനമർദമായി ശക്തി പ്രാപിച്ചതിനാൽ അടുത്ത ഏഴ് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |