മലയാള സിനിമയിലെ നിത്യഹരിത നായികയാണ് ഷീല. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന് ആരാകരേറെയാണ്. പതിമൂന്നാം വയസിൽ അഭിനയരംഗത്തെത്തിയ ഷീല 475ലധികം സിനിമകളിൽ നായികയായും അമ്മവേഷത്തിലും തിളങ്ങിയിരുന്നു. ഇപ്പോഴിതാ തനിക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ചിരിക്കുകയാണ് ഷീല. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'അഭിനയിക്കണമെന്ന് ഒരു ആഗ്രഹമില്ലാതെ സിനിമയിലെത്തിയ വ്യക്തിയാണ് ഞാൻ. കുടുംബത്തിനു വേണ്ടിയാണ് അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിയത്. 13-ാം വയസിലാണ് അഭിനയിച്ചുതുടങ്ങിയത്. പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് അഭിനയത്തോട് ഒരു ഇഷ്ടം തോന്നിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ നല്ല രീതിയിൽ മേക്കപ്പ് ചെയ്യണമായിരുന്നു. ഞാൻ ഒരുപാട് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് ചെമ്മീനിലേക്കെത്തുന്നത്.
ചെമ്മീനിൽ 'പെണ്ണാളേ പെണ്ണാളേ' എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യമായി ചിത്രീകരിച്ചത്. അതിനായി ഞാൻ പതിവുപോലെ മേക്കപ്പ് ചെയ്ത് സെറ്റിലെത്തിയപ്പോൾ ക്യാമറാമാൻ മേക്കപ്പ് മാറ്റാൻ പറഞ്ഞു. ഞാനതിന് സമ്മതിച്ചില്ല. ഒടുവിൽ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നത്തിലായി. ഒടുവിൽ സംവിധായകൻ രാമു കാര്യാട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്റെ മേക്കപ്പ് മുഴുവനും മാറ്റേണ്ടി വന്നു. വളരെ സങ്കടപ്പെട്ടാണ് ഞാൻ ആ ഗാനരംഗം അഭിനയിച്ചത്.
കേരളത്തിൽ ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചത് എനിക്കാണ്. ഒരു തവണ മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചു. ഡൽഹിയിൽ പോയി അത് വാങ്ങിച്ചതിൽ പലരും എന്നെ വിമർശിച്ചിരുന്നു. ഞാൻ അഭിനയരംഗത്തെത്തിയിട്ട് ഇത്രയും വർഷമായി. പക്ഷെ കേരള സർക്കാർ ശുപാർശ ചെയ്തിട്ട് ഒരു ദേശീയ പുരസ്‌കാരം പോലും എനിക്ക് ലഭിച്ചിട്ടില്ല. പത്മശ്രീയോ പത്മഭൂഷണോ എനിക്ക് ലഭിച്ചിട്ടില്ല. പല കേരള സർക്കാരിന്റെ പല പരിപാടികൾക്കും എന്നെ അതിഥിയായി ക്ഷണിക്കാറുണ്ട്.വലിയ പ്രതീക്ഷകളോടെയാണ് ഡൽഹിയിൽ പുരസ്‌കാരം വാങ്ങാൻ പോയത്.
ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ ഞങ്ങളെ കൊണ്ടുപോകാനായി പഴയൊരു കാറാണ് വന്നത്. അവിടെയുളള അശോക ഹോട്ടലിലാണ് ഞങ്ങളെ താമസിപ്പിച്ചത്. അവാർഡ് വാങ്ങുന്നതിന് മുൻപ് എല്ലാവരും റിഹേഴ്സൽ ചെയ്യാറുണ്ട്. എങ്ങനെയാണ് അവാർഡ് വാങ്ങേണ്ടതെന്ന് അവർ പഠിപ്പിച്ചുതരും. ഞാനും അതിൽ പങ്കെടുത്തു. ഊണ് കഴിക്കാൻ 200 രൂപ കൊടുക്കുന്ന ഒരു ക്യൂ ഉണ്ടായിരുന്നു. ഞാൻ അതൊന്നും വാങ്ങാതെ മുറിയിലേക്ക് പോയി. തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്'- ഷീല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |