ജി.എസ്.ടിയിലെ കുറവും ആനുകൂല്യങ്ങളും തുണയായി
ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവ വ്യാപാരം
ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപ കവിഞ്ഞു
കൊച്ചി: ഇത്തവണത്തെ ദീപാവലി ഉത്സവ കാലത്ത് രാജ്യത്ത് റെക്കാഡ് കച്ചവടം ദൃശ്യമായി. മൊത്തം 6.05 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഇന്ത്യയൊട്ടാകെ ഇത്തവണ ദീപാവലി ദിനങ്ങളിലുണ്ടായതെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ(സി.എ.ഐ.ടി) റിപ്പോര്‍ട്ടില്‍ പറയുന്നു. 5.40 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളും 65,000 കോടി രൂപയുടെ സേവനങ്ങളുമാണ് ഉപഭോക്താക്കള്‍ ഇക്കാലത്ത് വാങ്ങിയത്. മുന്‍വര്‍ഷം ദീപാവലി കാലത്തെ 4.25 ലക്ഷം കോടി രൂപയുടെ വ്യാപാരത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനയുണ്ട്.
സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പൊതുജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് വ്യക്തമാകുന്നതെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേവാല്‍ പറഞ്ഞു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെയും ചെറുകിട നഗരങ്ങളിലെയും 60 പ്രധാന വിതരണ കേന്ദ്രങ്ങളിലെ കണക്കുകള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പാദരക്ഷകള്‍, തുണിത്തരങ്ങള്‍, പലഹാരങ്ങള്‍, ഹോം ഡെകോര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി.
ജി.എസ്.ടി ഇളവ് കരുത്തായി
ചരക്ക് സേവന നികുതി(ജി.എസ്.ടി) പരിഷ്‌കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞതാണ് ഉപഭോക്താക്കള്‍ക്ക് ആവേശം പകര്‍ന്നതെന്ന് സി.എ.ഐ.ടി പ്രസിഡന്റ് ബി.സി ഭാട്ടിയ പറഞ്ഞു. പാക്കേജിംഗ്, ഹാേസ്പിറ്റാലിറ്റി, കാബുകള്‍, വിനോദ സഞ്ചാരം തുടങ്ങിയ സേവനങ്ങളിലും മികച്ച വളര്‍ച്ച ദൃശ്യമായി.
വിവിധ മേഖലയിലെ വ്യാപാര വിഹിതം
എഫ്.എം സി.ജിി : 12 ശതമാനം
സ്വര്‍ണാഭരണങ്ങള്‍: 10 ശതമാനം
ഇലക്ട്രോണിക്സ് : 8 ശതമാനം
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്: 7 ശതമാനം
പേയ്മെന്റില്‍ യു.പി.എ തന്നെ താരം
തത്സമയ പേയ്‌മെന്റ് സംവിധാനമായ യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്(യു.പി.ഐ) ഉപയോഗത്തില്‍ ഇത്തവണത്തെ ദീപാവലി കാലയളവില്‍ വന്‍ കുതിപ്പുണ്ടായി. യു.പി.ഐ ഇടപാടുകളുടെ എണ്ണം ഇത്തവണ 30 ശതമാനം വര്‍ദ്ധിച്ചെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിന യു.പി.ഐ ഇടപാടുകളുടെ എണ്ണം 73.7 കോടിയായി ഉയര്‍ന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലും മികച്ച വളര്‍ച്ചയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |