മുംബയ്: ഇന്ത്യയുടെ ശാസ്ത്രമുന്നേറ്റത്തിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണ് പ്രൊഫസർ ഏക്‌നാഥ് വസന്ത് ചിറ്റ്‌നിസിന്റെ ജീവിതം.
1925 ജൂലായ് 25ന് മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ജനനം. പിതാവ് ഡോക്ടറായിരുന്നു.
പൂനെയിലെ പഠനത്തിന് ശേഷം യു.എസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (എം.ഐ.ടി) നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ വലംകൈ ആയിരുന്നു. 1952 ഒക്ടോബറിലാണ് ഇരുവരും കണ്ടുമുട്ടിയത്. 1953 മാർച്ച് 16ന് ചിറ്റ്നിസ് സാരാഭായിയുടെ സംഘത്തിൽ ചേർന്നു. ഇന്ത്യൻ ബഹിരാകാശ പദ്ധതി രൂപംകൊണ്ടതോടെ ബന്ധം കൂടുതൽ ശക്തമായി. സാരാഭായിയുടെ നേതൃത്വത്തിൽ 1962ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസേർച്ച് (ഇൻകോസ്‌പാർ) സ്ഥാപിച്ചു. ചിറ്റ്നിസ് സ്ഥാപകാംഗമായി. ഇതാണ് 1969ൽ ഐ.എസ്.ആർ.ഒ ആയി പരിണമിച്ചത് .
ബഹിരാകാശ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും രൂപരേഖ തയ്യാറാക്കുന്നതിനുമുള്ള ചുമതല സാരാഭായി നൽകിയത് ചിറ്റ്നിസിനായിരുന്നു. അനുയോജ്യമായ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കണ്ടെത്താൻ ചുമതലപ്പെടുത്തി. ചിറ്റ്നിസ് യു.എസിലെ കേപ് കനാവറൽ സന്ദർശിക്കുകയും വിക്ഷേപണ കേന്ദ്രത്തിന് വേണ്ട സവിശേഷതകൾ ആഴത്തിൽ മനസിലാക്കുകയും ചെയ്തു.
തുടർന്നാണ് യുവ സഹപ്രവർത്തകർക്കൊപ്പം കേരളത്തിലേക്ക് പുറപ്പെട്ടത്.
1962 നവംബറിലാണ് തുമ്പയെ ഇന്ത്യയുടെ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുതത്. ഭൂമിയുടെ കാന്തിക മദ്ധ്യരേഖയോട് അടുത്തുള്ളതിനാൽ, തുമ്പ അനുയോജ്യമായ സ്ഥലമായിരുന്നു. കേരളം വളരെ മനോഹരമായ സംസ്ഥാനമാണെന്ന് അഭിമുഖത്തിൽ ചിറ്റ്‌നിസ് ഓർമ്മിച്ചിരുന്നു.
ബഹിരാകാശ പദ്ധതികൾ വികസിപ്പിക്കാനും റോക്കറ്റ് വിക്ഷേപണങ്ങൾ വർദ്ധിപ്പിക്കാനും ആഗ്രഹിച്ച സാരാഭായി, ചിറ്റ്നിസിനും സംഘത്തിനും അടുത്ത ചുമതല നൽകി. ഒരു സ്‌പേസ് പോർട്ട് സ്ഥാപിക്കണം. അതിനായി ഇന്ത്യയുടെ കിഴക്കൻ തീരം പഠിക്കണം. അങ്ങനെയാണ് 1970കളിൽ ശ്രീഹരിക്കോട്ടയിൽ നിന്നും ഇന്ത്യയുടെ ബഹിരാകാശ യാത്ര തുടങ്ങുന്നത്.
ഇന്ത്യയുടെ മിസൈൽ മാൻ ഡോ. എ.പി.ജെ അബ്ദുൾ കലാമിലെ പ്രതിഭയെ തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് വിത്തുപാകിയത് ചിറ്റ്നിസാണ്. നാസ സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ പാനലിൽ ചിറ്റ്നിസും സാരാഭായിയും ഉണ്ടായിരുന്നു. കലാമിന്റെ അപേക്ഷ പരിശോധിക്കാൻ സാരാഭായി ചിറ്റ്നിസിനോട് ആവശ്യപ്പെട്ടു.കലാമിന്റെ യോഗ്യതകളിൽ മതിപ്പ് തോന്നിയ ചിറ്റ്നിസ് കലാമിനെ ശുപാർശ ചെയ്തു.
ഐ.എസ്.ആർ.ഒയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ (എസ്.എ.സി) ഡയറക്ടർ പദവിയിൽ നിന്ന് വിരമിച്ച ശേഷം പൂനെയിലായിരുന്നു ചിറ്റ്നിസിന്റെ താമസം. പൂനെ യൂണിവേഴ്സിറ്റിയിൽ ഏകദേശം 20 വർഷത്തോളം അദ്ദേഹം പഠിപ്പിച്ചു. കാൻസർ ഗവേഷകയായിരുന്ന
ഭാര്യ കുമുദ് സമർത്ഥ് ഗവേഷണരംഗത്ത് അദ്ദേഹത്തിന് പ്രചോദനമായിരുന്നു.2020 ജൂണിൽ കുമുദ് അന്തരിച്ചു.
ഐ.എസ്.ആർ.ഒയെ
വളർത്തിയചിറ്റ്നിസ്
മുംബയ്: ഐ.എസ്.ആർ.ഒയെ ലോകോത്തര സ്ഥാപനമായി ഉയർത്തുന്നതിൽ നിർണായക പങ്കാണ് ഇന്നലെ അന്തരിച്ച പ്രൊഫസർ ഏക്‌നാഥ് ചിറ്റ്നിസ് വഹിച്ചത്.
അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ (എസ്.എ.സി) ഡയറക്ടർ എന്ന നിലയിൽ (1981- 1985) ഉപഗ്രഹ സാങ്കേതികവിദ്യ, റിമോട്ട് സെൻസിംഗ്, ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവയിൽ ശ്രദ്ധേയമായ ദൗത്യങ്ങൾക്ക് നേതൃത്വം നൽകി.
അതോടെ ബഹിരാകാശ ഗവേഷണത്തെ ദേശീയ വികസനത്തിനുള്ള വഴിവെളിച്ചമാക്കി.ടെലികമ്മ്യൂണിക്കേഷൻ ഉപഗ്രഹ പദ്ധതിയായ ഇൻസാറ്റിന് പിന്നിലും 2000ത്തിലേറെ ഗ്രാമങ്ങളിലേക്ക് ഉപഗ്രഹങ്ങൾ വഴി ടെലിവിഷൻ പരിപാടികൾ ലഭ്യമാക്കിയ സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്സ്പിരിമെന്റ് (സൈറ്റ്) പദ്ധതിയുടെ (1975-76) വിജയത്തിലും നിർണായക പങ്ക് വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |