
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബുവിന്റെ സ്വത്തുക്കളെക്കുറിച്ച് വിജിലൻസ് അന്വേഷിച്ചേക്കും. സാധാരണ കുടുംബത്തിലാണ് മുരാരിയുടെ ജനനം.പിതാവിന് ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു.
ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം മുരാരി അതിസമ്പന്നനായി. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാനാകുമോ എന്നാവും വിജിലൻസ് അന്വേഷിക്കുക. സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സ്വത്തുവിവരം വിജിലൻസിന് കൈമാറും.
പൊലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു പരിശീലനം. അതു പൂർത്തിയാക്കിയില്ല. 1997ലാണ് ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ബോർഡിൽ ഉയർന്ന പദവിയിലിരുന്നയാളുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നൽകി. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ പ്രവർത്തിച്ചു. മൂന്നു ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തി.
സ്വർണക്കൊള്ള നടന്ന
വേളയിൽ വീടുപണി
2019ലാണ് മുരാരി ആഡംബരവീട് നിർമ്മിച്ചത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയായി. ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിലാണ്. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയതു മുരാരി ബാബുവാണ്. താൻ എഴുതി നൽകിയാൽ മാത്രം കാര്യങ്ങൾ തീരുമാനമാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നൽകാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണു മുരാരിയുടെ മൊഴി.
സ്വർണക്കൊള്ളക്കേസിൽ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലാണ് മുരാരി. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാവും
മുരാരി ബാബുവിനെ 28ന്
ഹാജരാക്കണമെന്ന് കോടതി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ 28ന് ഹാജരാക്കണമെന്ന് റാന്നി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശം. പ്രതിയെ 29ന് മുമ്പ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണസംഘം കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചിരുന്നു. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ടു കേസിലും ഇയാൾ പ്രതിയാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളെ ചെമ്പുപാളിയെന്ന് ബോധപൂർവം മഹസറിൽ രേഖപ്പെടുത്തിയത് മുരാരിയാണ്. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ പുറത്തേക്കു കൊണ്ടുപോയ കേസിലും ഇയാൾ പ്രതിയാണ്. രണ്ടു കേസിലെയും ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30 വരെയാണ്.
ശബരിമല:ഡി.ജി.പി തേടിയത് 50ലക്ഷം,
അനുവദിച്ചത് 8ലക്ഷം
തിരുവനന്തപുരം:ശബരിമല ഉത്സവകാലത്തെ അപ്രതീക്ഷിത ചെലവുകൾക്കായി 50ലക്ഷം രൂപ അനുവദിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുവദിച്ചത് 8 ലക്ഷം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നാല് ലക്ഷവും കോട്ടയം, ഇടുക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് 2ലക്ഷം വീതവുമാണ് അനുവദിച്ചത്. അടിയന്തര ഘട്ടങ്ങളിലേ ഉപയോഗിക്കാവൂ വ്യവസ്ഥയോടെയാണിത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് ആംബുലൻസ്,റിക്കവറി വാൻ എന്നിവയുടെ വാടക ഒഴികെയുള്ള ചെലവുകൾ ക്രമപ്രകാരമല്ലെന്നും സർക്കാർ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ബാദ്ധ്യതയായി കണക്കാക്കി തുടർനടപടിയെടുക്കാനാണ് ഡി.ജി.പിക്കുള്ള നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |