
റിയാദ്: രാജ്യ തലസ്ഥാനത്തെ പൊതു പാർക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകൾ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി. പൊതു സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കി സന്ദർശകർക്ക് സംരക്ഷണം നൽകുന്നതിനാണ് പുതിയ നിരീക്ഷണ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. നഗരത്തിലെ വിവിധ പാർക്കുകളിലും ഉദ്ധ്യാനങ്ങളിലുമായി 1600 അത്യാധുനിക എഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അസ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ വളരെ പെട്ടെന്ന് തിരിച്ചറിയാനും അപായ സൂചന നൽകാനും ഈ സംവിധാനത്തിന് കഴിയുന്നു. 24 മണിക്കൂറും ഈ സംവിധാനം പ്രവർത്തിക്കുന്നു.
കൂട്ടം തെറ്റി പോകുന്ന കുട്ടികളെ വേഗത്തിൽ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ആളുകളുടെ സംശയാസ്‌പദമായ കൂടിച്ചേരലുകൾ, മനപ്പൂർവ്വം തീയിടുക തുടങ്ങിയ നിയമലംഘനങ്ങൾ കൃത്യമായി തിരിച്ചറിയാനും ഈ എഐ കാമറകൾക്ക് കഴിയും. കൂടാതെ പാർക്കിലെ ചെടികളും മരങ്ങളും നശിപ്പിക്കൽ, അലങ്കാരപുല്ലുകൾ പിഴുതെറിയൽ തുടങ്ങി പൊതു സൗകര്യങ്ങൾ നശിപ്പിക്കുന്ന പ്രവൃത്തികളും എഐ കാമറകൾ എളുപ്പത്തിൽ പിടികൂടുന്നു. ഇത്തരം നിയലംഘനം നടത്തുന്നവർക്ക് പിഴയും ശിക്ഷയും നൽകുമെന്നും റിയാദ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭരണകേന്ദ്രങ്ങളിലെ സെന്റർ മോണിറ്ററിംഗ് സംവിധാനങ്ങളുമായി എഐ കാമറകൾ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. നിയമലംഘനങ്ങൾ ഉടനടി തിരിച്ചറിയാനും അധികാരികൾക്ക് തൽക്ഷണം അപായ സൂചന നൽകാനും കഴിയുന്ന നൂതന വിശകലന സാങ്കേതികവിദ്യകളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഫീൽഡ് വിശകലനത്തിനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. ഇത് ഭാവി പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |